തിരുവനന്തപുരം : കടബാദ്ധ്യത പരിഹരിക്കാൻ കൂപ്പൺ നറുക്കെടുപ്പിലൂടെ വീട് വിൽക്കാൻ ശ്രമിച്ച ദമ്പതിമാർക്കെതിരെ ലോട്ടറി വകുപ്പ്. കൂപ്പൺ വിൽപ്പനയും നറുക്കെടുപ്പും തടയാൻ പോലീസിന് നിർദ്ദേശം നൽകി. ഇത്തരത്തിൽ വീടുവിൽക്കുന്നത് നിയമപരമായി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടർ പോലീസിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടത്.
വട്ടിയൂർക്കാവ് സ്വദേശികളായ അജോ- അന്ന ദമ്പതികളാണ് കൂപ്പൺ വിറ്റ് നറുക്കെടുപ്പ് വഴി വീട് വിൽക്കാൻ ശ്രമിക്കുന്നത്. വീടുവാങ്ങാനായി ഇവർ കേരള ബാങ്കിൽ നിന്നും വൻതുക വായ്പ എടുത്തിരുന്നു. കൊറോണയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ തിരിച്ചടവ് മുടങ്ങി. ഇത് വലിയ ബാദ്ധ്യതയായതോടെയാണ് വീട് വിൽക്കാൻ ഇരുവരും തീരുമാനിച്ചത്. വീട് വിൽപ്പനയ്ക്കായുണ്ടെന്ന് അറിഞ്ഞ് എത്തിയവരെല്ലാം വിപണി വിലയേക്കാൾ കുറവ് പണത്തിനാണ് ആവശ്യപ്പെട്ടത്. ഇതോടെ് കൂപ്പൺ വിറ്റ് നറുക്കെടുപ്പിലൂടെ വീട് വിൽക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.ലോട്ടറി വകുപ്പിന്റെ നിർദ്ദേശ പ്രകാരം പോലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. അതേസമയം സംഭവത്തിൽ ലോട്ടറി വകുപ്പ് രേഖാമൂലം പരാതി നൽകിയിട്ടില്ല.
വിദേശത്തായിരുന്ന അജോയും അന്നയും കൊറോണ ആരംഭിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഹോങ്കോംഗിൽ അക്കൗണ്ടന്റ് ആയിരുന്നു അജോ. അടുത്തിടെയുണ്ടായ അപകടത്തിൽ അജോയുടെ കാഴ്ച നഷ്ടമായതോടെ ജോലി നഷ്ടമായി. എൻജിനീയർ ആയിരുന്ന അന്നയ്ക്ക് കൊറോണയെ തുടർന്നാണ് ജോലി നഷ്ടമായത്.
Comments