ന്യൂഡൽഹി: രാജ്യത്ത് കുട്ടികളുടെ എണ്ണം കുത്തനെ കുറയുന്നുവെന്ന് കണക്ക്. 2019-2021 കാലത്ത് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടന്ന ദേശീയ കുടുംബാരോഗ്യ സർവ്വേയിലെ കണ്ടെത്തലുകളിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടു. പ്രത്യുൽപ്പാദന നിരക്ക് ഏറ്റവും കൂടുതലുള്ളത് മുസ്ലീങ്ങൾക്കാണെന്ന് കണക്കുകൾ പറയുന്നു. ബുദ്ധമത വിശ്വാസികൾക്കാണ് ഫെർട്ടിലിറ്റി കുറവ്.
ഒരു സ്ത്രീ ജീവിതകാലയളവിൽ എത്ര കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നു എന്നത് അടിസ്ഥാനമാക്കിയാണ് ഈ വിവരശേഖരണം കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തിയത്. ഇതിനു മുൻപ് 2015-2016 ലാണ് ദേശീയ കുടുംബാരോഗ്യ സർവേ നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സർവേയിൽ പരിഗണിക്കപ്പെട്ടു. ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ അഞ്ചാമത്തെ റിപ്പോർട്ടാണിത്.
മുസ്ലീങ്ങളുടെ പ്രത്യുൽപ്പാദന നിരക്ക് മറ്റ് മതവിഭാഗങ്ങളെക്കാൾ ഇപ്പോഴും ഉയർന്ന് തന്നെയാണ്. എങ്കിലും കഴിഞ്ഞ വർഷങ്ങളിലേതിനെക്കാൾ കുറവാണ് ഇത്തവണത്തെ സർവ്വേയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16ൽ 2.6 ആയിരുന്നു പ്രത്യുൽപ്പാദന നിരക്ക് എങ്കിൽ 2019-21 ആയപ്പോഴേയ്‌ക്കും 2.3 ആയി കുറഞ്ഞു. 2015-16ലെ ഹിന്ദുക്കളിലെ പ്രത്യുൽപ്പാദന നിരക്ക് 2.1 ആയിരുന്നെങ്കിൽ ഇപ്പോഴത് 1.94 ആയി കുറഞ്ഞു.
എൻഎഫ്എച്ച്എസ് 5 അനുസരിച്ച് ക്രിസ്ത്യാനികൾക്കിടയിൽ 1.88 ഉം സിഖ് വിഭാഗത്തിന്റേത് 1.61 ഉം ജൈനവിഭാഗക്കാരുടേത് 1.6 ഉം, ബുദ്ധമത-നവബുദ്ധമതക്കാരുടേത് 1.39ഉം ആണ്. ബുദ്ധ നവബുദ്ധമതക്കാരിലാണ് പ്രത്യുൽപ്പാദന നിരക്ക് ഏറ്റവും കുറവ്. സ്ത്രീകളുടെ വിദ്യാഭ്യാസം ഉയരുന്നതിനനുസരിച്ച് അവരുടെ കുട്ടികളുടെ എണ്ണവും കുറയുന്നതായി എൻഎഫ്എച്ച്എസ് 5ൽ പറയുന്നു. വിദ്യാഭ്യാസം ലഭിക്കാത്ത സ്ത്രീകളിലെ കുട്ടികളുടെ നിരക്ക് ശരാശരി 2.8 ആണ്.
സിഖ് മത വിശ്വാസികൾക്ക് ഇടയിലും കുട്ടികളുടെ എണ്ണം കുറയുകയാണ്. മുപ്പതു വർഷത്തിൽ 1.9 കുട്ടികളിൽ നിന്ന് 1.61 കുട്ടികളായി കുറഞ്ഞു. ജൈന, ബുദ്ധ തുടങ്ങി ജനസംഖ്യയിൽ ഏറ്റവും പിന്നിലുള്ള മതവിഭാഗങ്ങളിൽപ്പോലും ജനനനിരക്ക് കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Comments