തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല. എന്നാൽ ഉടൻ പണിമുടക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. ശമ്പളത്തിന് ആവശ്യമായ 82 കോടി രൂപ കണ്ടെത്താൻ കഴിയാതെ മാനേജ്മെന്റ് നട്ടംതിരിയുകയാണ്. ഇതിനിടെ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വിദേശപര്യടനത്തിനായി യാത്ര തിരിച്ചു. 19നാണ് അദ്ദേഹം തിരികെ എത്തുന്നത്.
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സർക്കാർ വിഹിതം കൊടുത്തെങ്കിലും ബാക്കി തുക കണ്ടെത്തുന്നത് സംബന്ധിച്ച് കോർപ്പറേഷൻ തീരുമാനത്തിലെത്തിയില്ല. ധനവകുപ്പ് പരിഹാരം കാണണമെന്നാണ് മാനേജ്മെന്റിലെ ഒരുവിഭാഗം ആളുകൾ പറയുന്നത്. സർക്കാർ സഹായമായി കിട്ടിയ 30 കോടിയ്ക്ക് പുറമെ 45 കോടി ഓവർ ഡ്രാഫ്റ്റ് എടുത്താണ് ഏപ്രിലിലെ ശമ്പളം വിതരണം ചെയ്തത്.
ശമ്പളക്കാര്യത്തിൽ ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിലപാട്. സമരം ചെയ്താൽ ബദൽ സംവിധാനത്തെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം ശമ്പളം കിട്ടിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് യൂണിയനുകൾ അറിയിച്ചിട്ടുണ്ട്. സർക്കാർ നൽകിയ 30 കോടി രൂപമാത്രമാണ് നിലവിലുള്ളത്.
Comments