ലക്‌നൗ: അയോദ്ധ്യയിൽ നിർമ്മാണം പുരോഗമിക്കുന്ന രാമ ക്ഷേത്രത്തിനായി തന്റെ 90 ലക്ഷം രൂപ വില വരുന്ന ഭൂമി നൽകുമെന്ന് ഡോ. മുഹമ്മദ് സമർ ഗസ്‌നി. ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായി തന്റെ ഭൂമി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറുമെന്ന് മഹമ്മദ് സമർ അറിയിച്ചു. അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണവുമായി സഹകരിക്കുന്നു. രാമരാജ്യം നിലവിൽ വരണം. അതിനാലാണ് തന്റെ സ്വകാര്യ സ്വത്ത് മുഖ്യമന്ത്രിയ്‌ക്ക് കൈമാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
കാവി വസ്ത്രം ധരിച്ച് നിസ്‌കരിക്കുന്ന ഡോ. മുഹമ്മദ് സമർ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇക്കാര്യത്തിലും അദ്ദേഹം പ്രതികരണം അറിയിച്ചു. കാവി നിറമുള്ളവർ മാത്രമാണ് സംസ്ഥാനത്തെ ഉയരങ്ങളിൽ എത്തിച്ചത്. യഥാർത്ഥ രാമരാജ്യം കൊണ്ടുവരാനാണ് താൻ ആഗ്രഹിക്കുന്നത്. അയോദ്ധ്യയിൽ കാവി നിറത്തിനോട് മുസ്ലീങ്ങൾക്ക് ഇഷ്ടക്കേടുകളില്ലെന്നും അത് ഇഷ്ടപ്പെടുന്നുവെന്ന് അറിയിക്കാനാണ് താൻ കാവി വസ്ത്രം ധരിച്ച് നിസ്‌കരിച്ചതെന്നും മുഹമ്മദ് സമർ പറഞ്ഞു.
ന്യുനപക്ഷ മോർച്ച സെക്രട്ടറിയാണ് ഡോ. മുഹമ്മദ് സമർ ഗസ്‌നി. ഗുണ്ടകൾക്കും മാഫിയ രാജിനും എതിരാണ് കാവി. ഈ കാവി നിറം ഉത്തർപ്രദേശിനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നു. 2024ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ബിജെപിയ്‌ക്കും അനുകൂലമായി മുസ്ലീങ്ങൾ വോട്ട് ചെയ്യണമെന്നും ഇതിനായി ഈ മാസം 15 മുതൽ വീടുകൾ കയറി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments