തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ ഗുഡ് സർട്ടിഫിക്കറ്റ് നേടാനാണ് സർക്കാരിന്റെ ശ്രമമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പി.സി ജോർജ്ജിനോട് ഒരു നീതിയും വർഗീയ ശക്തികളോട് മറ്റൊരു നീതിയുമാണ് കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. പി.സി ജോർജിനെതിരെ വീണ്ടും കേസെടുത്ത നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മതവിദ്വേഷ പ്രസംഗം നടത്തിയ മുസ്ലീം വർഗീയ ശക്തികളെ താലോലിച്ചുകൊണ്ടാണ് പി.സിക്കെതിരെ കേസെടുക്കുന്നത്. പി.സി ജോർജിനോട് കാട്ടുന്നത് ഇരട്ടനീതിയാണ്. സർക്കാർ വർഗീയ ശക്തികളെയും ഭീകരവാദികളെയും പ്രോത്സഹിപ്പിക്കുകയാണെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു.
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി.സി ജോർജ്ജിനെതിരെ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയിൽ ഒരു മതവിഭാഗത്തിനെതിരെ പ്രകോപനപരമായി സംസാരിച്ചെന്ന പേരിലാണ് കേസ്.
കഴിഞ്ഞയാഴ്ച ഹിന്ദുമഹാസമ്മേളനത്തിനിടെ പി.സി ജോർജ്ജ് നടത്തിയ പ്രസംഗത്തിൽ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുക്കുകയും ജോർജ്ജിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യവും അനുവദിച്ചു. ഇതിനെതിരെ നൽകിയ ഹർജി ബുധനാഴ്ച മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Comments