വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് നീക്കുമെന്ന് സ്പെയ്സ് എക്സ് സ്ഥാപകനും വ്യവസായിയുമായ ഇലോൺ മസ്ക്. വിലക്ക് ധാർമ്മികമായി ശരിയല്ലെന്ന് ഇലോൺ മസ്ക് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് ക്യാപിറ്റോളിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന് ട്വിറ്റർ വിലക്ക് ഏർപ്പെടുത്തിയത്. ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
ട്വിറ്ററിന്റെ അവകാശം പൂർണ്ണമായും ഏറ്റെടുത്ത ശേഷമാകും ഇക്കാര്യം ആലോചിക്കുകയെന്നും ഇലോൺ മസ്ക് പറഞ്ഞു. താൻ ഇതുവരേയും ട്വിറ്ററിന്റെ അവകാശം പൂർണ്ണമായും സ്വന്തമാക്കിയിട്ടില്ല. അതിനാൽ ഇപ്പോൾ വിലക്ക് നീക്കാനാകില്ലെന്നും ഇലോൺ മസ്ക് പറഞ്ഞു. എന്നാൽ തനിക്ക് സാധിക്കുന്ന ഒരു അവസരം വരുമ്പോൾ ഒരാളെ എന്നന്നേയ്ക്കുമായി വിലക്കുന്ന രീതി പുനപരിശോധിക്കുമെന്നും മസ്ക് വ്യക്തമാക്കി.
അതിനിടെ തന്റെ ട്വിറ്റർ അക്കൗണ്ട് പുനസ്ഥാപിച്ചാലും ട്വിറ്ററിലേക്ക് ഇനിയില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ട്വിറ്റർ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ സ്വന്തമായി സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയാണ് ട്രംപ് ആളുകളുമായി സംവദിച്ചിരുന്നത്. ട്രംപിന്റെ ചില പോസ്റ്റുകളാണ് ക്യാപിറ്റോൾ ആക്രമണത്തിന് വഴിവെച്ചതെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ട്വിറ്റർ ട്രംപിന് വിലക്ക് ഏർപ്പെടുത്തിയത്.
Comments