ന്യൂഡൽഹി: രാജ്യത്തെ പ്രശ്‌നങ്ങളെ നെഞ്ചിലേറ്റി സ്വന്തം ജീവിതം സമർപ്പിച്ച നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്രമന്ത്രി അമിത്ഷാ. ലോകരാഷ്‌ട്രങ്ങളെ തന്റെ സൗഹൃദവലയിത്തിൽ നിർത്തുമ്പോഴും സ്വന്തം നാടിന്റെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും തയ്യാറാകാത്ത നേതാവാണ് നരേന്ദ്രമോദിയെന്നും അമിത് ഷാ പറഞ്ഞു. ഇരുപതുവർഷത്തെ നരേന്ദ്രമോദി എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഇരുപത് വർഷത്തിനകം മോദിയുടെ ഭരണനിപുണത രാജ്യം അനുഭവിച്ചറിഞ്ഞതാണ്. നേട്ടങ്ങളൊന്നും ഞങ്ങൾ പറയുന്നതല്ലെന്നും അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രിയാകും മുമ്പ് ഒരു പഞ്ചായത്ത് പോലും ഭരിക്കാത്ത വ്യക്തി രാജ്യംഭരിക്കുന്നതിന്റെ നൈപുണ്യം വിദഗ്ധർ വാനോളം പുകഴ്‌ത്തുകയാണ്. ഒപ്പം നമ്മുടെ രാജ്യം ലോകത്തെ എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കാൻ തക്ക ശേഷിയുള്ളതായി മാറിയതിന് പിന്നിലും നരേന്ദ്രമോദിയുടെ സമർപ്പണം എടുത്തു പറഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്തോടുള്ള ചിന്ത എന്നും പ്രഥമ പരിഗണന നൽകുന്ന മറ്റൊരു നേതാവില്ല. എല്ലാകാര്യത്തിലും തികഞ്ഞ ആധികാരികതയാണ് നരേന്ദ്രമോദിയുടെ പ്രത്യേകത. തീരുമാനങ്ങൾ ധൃതിപിടിച്ച് എടുക്കാറില്ല. ജനത്തിന് എന്താണ് വേണ്ടത് എന്ന് മാത്രം പഠിച്ച് തീരുമാനം എടുക്കുന്ന നേതാവാണെന്നും ടെക്‌നോളജിയേയും സാമ്പത്തിക ശാസ്ത്രത്തേയും ഇത്രസമർത്ഥമായി കൂട്ടിയിണക്കിയ മറ്റൊരു പ്രധാനമന്ത്രിയില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രതിരോധവും വിദേശകാര്യവും ഇത്ര താളമേളത്തോടെ കൊണ്ടുപോയ ഒരു നേതാവുമില്ല. എല്ലാവരുമായും സൗഹാർദ്ദം വേണം എന്നാൽ സ്വന്തം നാടിന്റെ സുരക്ഷയ്‌ക്കാണ് പ്രധാന്യമെന്ന് നരേന്ദ്രമോദി ലോകത്തിന് കാണിച്ചുതരുന്നു. ലാൽബഹാദൂർ ശാസ്ത്രിക്ക് ശേഷം ഇതുപോലെ ജനകീയനായ ഒരു നേതാവ് ഭാരതത്തിൽ ഉണ്ടായിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
വൈദ്യുതി, പാചകവാതകം, ജലം, ശൗചാലയം എല്ലാം ഓരോ വീടുകളിലും എത്തിയത് നാം അതിശയത്തോടെ കണ്ടു. ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയിൽ ഒരു കാലത്ത് 42 ശതമാനം പേർ സ്‌കൂളിൽ നിന്നും പുറത്തായിരുന്നു. 62 ശതമാനം പേർമാത്രം സ്‌കൂളിൽ ചേർന്നിരുന്നു. എന്നാൽ മോദിയുടെ വരവോടെ ഗുജറാത്തിൽ പഠനം നിർത്തുന്നവരുടെ ശതമാനം 2 ശതമാനമായിട്ടാണ് കുറഞ്ഞത്. ഇന്ന് രാജ്യത്തെ സ്‌കൂൾ മുതൽ ഉന്നത വിദ്യാഭ്യാസ മേഖല യിൽ വരെ ബേഠീ പഠാവോ ബേഠീ ബചാവോ പ്രചാരണം ശക്തമായ മാറ്റമാണുണ്ടാ ക്കിയതെന്നും പുതിയ വിദ്യാഭ്യാസ നയം രാജ്യത്തെ അതിവേഗം ഉന്നതിയിലെത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു.
വ്യക്തിപരമായി ഏറ്റവും മാതൃകാ പരമായ നേതാവാണ് നരേന്ദ്രമോദി. ഇത്രയും നല്ല ഒരു കേൾവിക്കാരനെ താൻ കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. തന്റെ മുന്നിൽ 5 വർഷം മുമ്പ് അവതരിപ്പിച്ചത് പറഞ്ഞയാൾ മറന്നാലും മോദി ഓർത്തിരിക്കുന്നു. തികച്ചും ഭാവാത്മകവും രചനാത്മകമാവുമായ ചിന്തയാണ് നരേന്ദ്രമോദിയുടേത്. ഉന്നത ലക്ഷ്യം ഏത് ചെറു കാര്യ ത്തിലും പുലർത്തുന്നതിനാലാണ് സമാജത്തിൽ ജലം പോലെ എല്ലായിടത്തേക്കും മനസ്സിനെ ഒഴുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നത്.ഒപ്പം എല്ലാ ജീവജാലങ്ങളോടും അനുകമ്പയെന്നതും മാതൃകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ഭൂകമ്പത്താൽ തകർന്നടിഞ്ഞ ഗുജറാത്തിനെയാണ് ജനങ്ങൾ നരേന്ദ്രമോദിയെ ഏൽപ്പിച്ചത്. ഇന്ന് ഗുജറാത്ത് വികസനത്തിന്റെ കൊടുമുടിയിലെത്തി. അതേ കാലഘട്ടത്തിൽ നിന്നാണ് 2012ൽ നരേന്ദ്രമോദി ദേശീയ രാഷ്‌ട്രീയത്തിലേക്ക് എത്തിയത്. തന്റെ ആശയവും പ്രചാരണവും ജനാധിപത്യത്തിൽ ബഹുകക്ഷി ഭരണത്തിൽ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ അദ്ദേഹം അവതരിപ്പിച്ചു. ഗുജറാത്തിലെ ഭരണമികവ് കണ്ടറിഞ്ഞ ജനങ്ങൾ അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയെന്നും അമിത് ഷാ പറഞ്ഞു.
നിരവധി പദ്ധതികളെ ജനങ്ങൾക്ക് അനുഗുണമാക്കി. കൃഷി മഹോത്സവത്തിലൂടെ കർഷ കർക്ക് സ്വന്തം ഗ്രാമത്തിൽ സർക്കാർ നേരിട്ട് പദ്ധതികൾ എത്തിച്ചു നൽകി. മുമ്പ് ബജറ്റിൽ മാത്രം ഒതുങ്ങിയിരുന്നപദ്ധതികൾ അതിവേഗമാണ് നടപ്പാക്കപ്പെടുന്നത്. ഓരോ വീട്ടിലേയും പ്രശ്‌നത്തെ തന്റെ പ്രശ്‌നമായിട്ടാണ് നരേന്ദ്രമോദി കാണുന്നതെന്നും അമിത് ഷാ ഓർമ്മിച്ചു. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അദ്ധ്യക്ഷനായിരുന്ന പുസ്തകപ്രകാശന ചടങ്ങിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അടക്കം നിരവധി കേന്ദ്രമന്ത്രിമാരും എം.പിമാരും വിശിഷ്ട വ്യക്തികളും പങ്കെടുത്തു.
Comments