മുസാഫർപൂർ: അറുപത് അടി നീളമുള്ള സ്റ്റീൽ പാലം മോഷണം പോയത് വാർത്തയായിരുന്നു. നാളുകളായി ഉപയോഗിക്കാതിരുന്ന പാലമാണ് ബിഹാറിൽ നിന്നും മോഷണം പോയത്. ഇപ്പോഴിതാ ഇത്തരത്തിൽ ഉപയോഗിക്കാതിരുന്ന ഒരു പഞ്ചായത്ത് കെട്ടിടവും മോഷണം പോയിരിക്കുകയാണ്. കെട്ടിടം പൊളിച്ച് ലഭിച്ച ഓടും ഇഷ്ടികയുമെല്ലാം വിലയ്ക്ക് വിറ്റതായും പഞ്ചായത്ത് സെക്രട്ടറി പറയുന്നു.
മുസാഫർപുർ ജില്ലയിലെ ഔരായ് പഞ്ചായത്തിലാണ് സംഭവം. വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ആക്ഷേപം ഉയരുന്നുണ്ട്. കെട്ടിടം പൊളിച്ച് സാധനങ്ങൾ ലേലത്തിൽ വെയ്ക്കാതെ വിറ്റതായാണ് വിവരം. അതേസമയം അദ്ദേഹം ഇതിൽ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ രണ്ട് ദിവസത്തികം വിശദീകരണം നൽകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസർ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
നിർമ്മാണത്തിലിരിക്കുന്ന പഞ്ചായത്ത് കെട്ടിടമാണ് പൊളിച്ച് കടത്തിയത്. 15 വർഷം മുൻപാണ് കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസർ ഗിരിജേഷ് നന്ദൻ സ്ഥലത്തെത്തി പരിശോധന നടത്തി. സർക്കാർ കെട്ടിടം ലേലത്തിൽ വെയ്ക്കാതെ സ്വകാര്യമായി വിറ്റുവെന്നാണ് പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ഉയരുന്ന ആക്ഷേപം.
Comments