മലപ്പുറം: എയ്ഡഡ് സ്കൂളിലെ അദ്ധ്യാപകനായിരുന്ന സിപിഎം കൗൺസിലർക്കെതിരെ പീഡന പരാതി. മലപ്പുറം നഗരസഭാംഗമായ കെ.വി ശശികുമാറിനെതിരെയാണ് പരാതി. അദ്ധ്യാപകനായിരുന്ന 30 വർഷക്കാലം സ്കൂളിലെ പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയിൽ പറയുന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് പരാതി നൽകിയത്.
ആരോപണത്തെ തുടർന്ന് ശശികുമാർ നഗരസഭാ അംഗത്വം രാജിവെച്ചു. നിരവധി വിദ്യാർത്ഥിനികൾ ശശികുമാറിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പലരും പങ്കുവെക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. ഏകദേശം 60ഓളം വിദ്യാർത്ഥിനികൾ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്.
2019ൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിനികൾ സ്കൂൾ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പൂർവ്വ വിദ്യാർത്ഥികൾ അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് ശശികുമാർ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചത്. ഇതിന് പിന്നാലെ അദ്ധ്യാപന ജീവിതത്തെക്കുറിച്ച് ഇയാൾ ഫേസ്ബുക്കിൽ കുറിച്ചു. ഇതിന് താഴെയാണ് ശശികുമാറിനെതിരെ ആദ്യ പരാതി ഉയർന്നത്. പൂർവ്വ വിദ്യാർത്ഥിനിയായിരുന്നു പരാതി രേഖപ്പെടുത്തിയത്.
ഇതിന് ശേഷമാണ് പൂർവ്വ വിദ്യാർത്ഥികളുടെ സംഘടനയിലെ നിരവധി പേർ ആരോപണവുമായി രംഗത്തെത്തിയത്. പരാതി ഉയർന്നതിന് പിന്നാലെ ശശികുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments