കൊച്ചി: പ്രമുഖ പത്രപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായ വി.പി രാമചന്ദ്രൻ അന്തരിച്ചു. 98 വയസായിരുന്നു. കൊച്ചി കാക്കനാട്ടെ മാവേലിപുരത്തെ വീട്ടിൽ ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം.
അസോസിയേറ്റഡ് പ്രസ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ വാർത്താ ഏജൻസികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1978 മുതൽ 84 വരെ മാതൃഭൂമിയിൽ എക്സിക്യൂട്ടീവ് എഡിറ്ററും പിന്നീട് പത്രാധിപരുമായിരുന്നു.
1926-ൽ തൃശൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1959 മുതൽ ആറ് വർഷം പിടിഐയുടെ പാകിസ്താൻ ലേഖകനായി ലാഹോറിലും റാവൽപിണ്ടിയിലും പ്രവർത്തിച്ചിരുന്നു. കേരള പ്രസ് അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ചെയർമാൻ എന്ന നിലയിൽ മാദ്ധ്യമ കോഴ്സുകൾ ആരംഭിക്കുന്നതിന് നേതൃത്വം നൽകിയതും വി.പി രാമചന്ദ്രനായിരുന്നു.
1962-ലെ ഇന്ത്യാ-ചൈനാ യുദ്ധം, ജനറൽ അയൂബ്ഖാന്റെ നേതൃത്വത്തിലുള്ള പട്ടാള വിപ്ലവം, ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീനുമായുള്ള അഭിമുഖം തുടങ്ങി പ്രശസ്തമായ നിരവധി മാദ്ധ്യമ റിപ്പോർട്ടുകളും വി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. മാദ്ധ്യമമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള സ്വദേശാഭിമാനി-കേസരി പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
Comments