ഹൈദരാബാദ്: തെലങ്കാനയിൽ പോലീസിനെ കബളിപ്പിച്ച് 22-കാരൻ. അർദ്ധരാത്രി 2.30ന് പോലീസിനെ കബളിപ്പിച്ച് വിളിച്ച് വരുത്തിയ യുവാവ് മദ്യം ആവശ്യപ്പെട്ടു. ഹൈദരാബാദിലെ ദൗതാബാദിലായിരുന്നു സംഭവം.
22-കാരനായ മധു രാത്രി രണ്ടരയ്ക്ക് ശേഷം 100-ൽ അമർത്തി പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഒരു സംഘമാളുകൾ തന്നെ ആക്രമിക്കാൻ വന്നുവെന്നാണ് മധു ആദ്യം പോലീസിനെ അറിയിച്ചത്. ഇതോടെ പട്രോളിങ്ങിനിറങ്ങിയ പോലീസ് സംഘം ദൗതാബാദിൽ താമസിക്കുന്ന മധുവിന്റെ വീട്ടിൽ ഉടനെത്തി.
കുടിച്ച് മദോന്മത്തനായി വീട്ടിൽ കിടന്നുറങ്ങുന്ന മധുവിനെയാണ് പോലീസ് കണ്ടത്. സമീപത്തെ വീട്ടിൽ ആഘോഷപരിപാടികളും നടക്കുന്നുണ്ടായിരുന്നു. ആരാണ് മധുവിനെ അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് ഉറങ്ങിക്കിടന്നിരുന്ന മധുവിനെ വിളിച്ചുണർത്തി പോലീസ് ആരാഞ്ഞു. തനിക്ക് രണ്ട് കുപ്പ് ബിയർ വേണമെന്നായിരുന്നു അപ്പോൾ മധുവിന്റെ മറുപടി.
സംഭവത്തിൽ പോലീസിനെ കബളിപ്പിച്ചതിന് മധുവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശേഷം മധുവിനെ കൗൺസിലിംഗിന് ഹാജരാക്കി. കഴിഞ്ഞ ദിവസമാണ് തനിക്ക് കിട്ടിയ മദ്യത്തിൽ ലഹരിയില്ലെന്ന പരാതിയുമായി മധ്യവയസ്കൻ എക്സൈസ് വകുപ്പിനെ സമീപിച്ചത്. മദ്യത്തിൽ വെള്ളം കലർത്തിയിട്ടുണ്ടെന്നും കടയുടമയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമായിരുന്നു മധ്യപ്രദേശ് സ്വദേശിയുടെ ആവശ്യം.
Comments