ആലപ്പുഴ:തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പ ബിരിയാണിയിൽ നിന്ന് വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകി. ഇതിന് പിന്നാലെ ആരോഗ്യവിഭാഗം തട്ടുകട അടച്ചിടാൻ നിർദേശം നൽകി.
കണിച്ചുകുളങ്ങര സ്വദേശിനി ഷാലിയ്ക്കാണ് കഴിഞ്ഞ ദിവസം കപ്പ ബിരിയാണിയിൽ നിന്നും മോതിരം കിട്ടിയത്. ചേർത്തല നഗരത്തിൽ പ്രവർത്തിയ്ക്കുന്ന തട്ടുകടക്ക് എതിരെയാണ് പരാതി ഉയർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു.
നഗരത്തിലാണ് ഭക്ഷണം വിൽപന നടത്തിയത് എങ്കിലും പാകം ചെയ്തത് തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിൽ ആയതിനാൽ പഞ്ചായത്തിന്റെയും അനുമതിയോടെ ആയിരിക്കും തുടർനടപടികളെന്നാണ് വിവരം. അന്വേഷണം പൂർത്തിയാകുന്നത് വരെ തട്ടുകട അടച്ചിടാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Comments