കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ പ്രോസിക്യൂഷന് വിചാരണ കോടതിയുടെ രൂക്ഷ വിമർശനം. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവായി രേഖകളുണ്ടെങ്കിൽ അത് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തരവാദിത്വ ബോധത്തോടെയാണ് കസേരയിൽ ഇരിക്കുന്നതെന്നും അത് കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും ജഡ്ജി പ്രോസിക്യൂഷന് മുന്നറിയിപ്പ് നൽകി.
പ്രോസിക്യൂഷന് വലിയ വിമർശനങ്ങളാണ് കോടതിയിൽ നിന്നും നേരിടേണ്ടി വന്നത്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹർജി നൽകിയിരുന്നു. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കരുത്. പൊതുജനാഭിപ്രായം നോക്കിയല്ല കോടതി പ്രവർത്തിക്കുന്നത്. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്നതിന് തെളിവ് എവിടെയെന്നായിരുന്നു പ്രോസിക്യൂഷനോടുള്ള കോടതിയുടെ ചോദ്യം. പ്രോസിക്യൂഷൻ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഗണേഷ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ്, സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നത് എങ്ങെയാണ് സ്ഥാപിക്കാൻ കഴിയുന്നത്. പ്രദീപ്, വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കൊണ്ട് പ്രയോജനം ദിലീപിനാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ ഏതെങ്കിലും പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചതായി സാക്ഷികളുടെ വിസ്താരത്തിനിടെ പറഞ്ഞിട്ടുണ്ടോ എന്ന് കോടതി മറു ചോദ്യവും ചോദിച്ചു. കൃത്യമായ സമയത്ത് തെളിവുകളുമായി കോടതിയിലെത്തണമെന്ന് വിചാരണ കോടതി കൂട്ടിച്ചേർത്തു. പോലീസ് പ്രോസിക്യൂട്ടറല്ലെന്ന് സർക്കാർ അഭിഭാഷകൻ ഓർക്കണമെന്നും കോടതിയെ പുകമറയ്ക്കുള്ളിൽ നിർത്താൻ ശ്രമിക്കരുതെന്നും കോടതി വിശദമാക്കി.
Comments