ബംഗളൂരു: മതപരിവർത്തന നിരോധനം സംബന്ധിച്ച ഓർഡിനൻസ് അംഗീകരിച്ച് കർണ്ണാടക ക്യാബിനറ്റ്. നിയമസഭയുടെ അടുത്ത സെഷനിൽ ഓർഡിനൻസ് സഭയുടെ മേശപ്പുറത്ത് വെയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കർണ്ണാടക മതസ്വാതന്ത്ര്യ അവകാശ സുരക്ഷാ ബിൽ കഴിഞ്ഞ ഡിസംബറിൽ നിയമസഭയിൽ പാസായെങ്കിലും ലെജിസ്ലേറ്റീവ് കൗൺസിൽ പാസ്സായിരുന്നില്ല.
കുറ്റക്കാരെന്ന് കണ്ടാൽ പത്തുവർഷം ജയിൽ ശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിക്കണമെന്നാണ് ഓർഡിനൻസിൽ പറയുന്നത്. ബില്ലിനെതിരെ കോൺഗ്രസ്സ് അദ്ധ്യക്ഷൻ ഡി.കെ.ശിവകുമാർ പ്രതിഷേധവുമായി രംഗത്തെത്തി. കർണ്ണാടകയിൽ മതപരിവർത്തന നിരോധന നിയമം അടിയന്തിരമായി കൊണ്ടുവരാൻ പാകത്തിന് എന്ത് സാഹചര്യമാണ് പുതുതായി ഉണ്ടായതെന്നാണ് ശിവകുമാർ ചോദിക്കുന്നത്.
കർണ്ണാടകയിൽ വിവാഹവാഗ്ദാനം നൽകി നടത്തുന്ന മതപരിവർത്തനം ഏറെ വർദ്ധിച്ചതോടെയാണ് ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചതെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. നിയമമാകുന്നതോടെ ഒരു മതത്തിൽ സ്വതന്ത്രമായി വിശ്വസിക്കാനുമുള്ള അവകാശ സുരക്ഷയാണ് സർക്കാർ ഉറപ്പുവരുത്തുന്നത്. നിയമം പ്രാബല്യത്തിൽ വരുന്ന തോടെ വിവാഹത്തോടെ മതപരിവർത്തനം നടത്തുന്ന എല്ലാ നീക്കങ്ങളും ഗുരതരമായ കുറ്റമായി മാറും. ഒപ്പം നിർബന്ധിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സമ്മർദ്ദ ത്തിലാക്കിയുമുള്ള എല്ലാത്തരം മതപരിവർത്തനവും കടുത്ത കുറ്റമായി കണക്കാക്കപ്പെടും. കുറ്റംചെയ്തതായി തെളിഞ്ഞാൽ ജാമ്യമില്ലാവകുപ്പാണ് ചുമത്തുകയെന്നും ആഭ്യന്തരവകുപ്പ് വിശദീകരിച്ചു.
Comments