ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചാർധാം തീർത്ഥാടന കാലം ആരംഭിച്ചതോടെ ജനലക്ഷങ്ങൾ സംസ്ഥാനത്തേക്ക് എത്തുന്നതായി റിപ്പോർട്ട്. കൊറോണ കാരണം രണ്ടു വർഷമായി ഭക്തരെ പ്രവേശിപ്പിക്കാതിരുന്ന അവസ്ഥ മാറിയതോടെ വൻ ജനത്തിരക്കാണ് കേദാർനാഥിൽ അനുഭവപ്പെടുന്നത്. ദേശീയ ദുരന്തനിവാരണ സേന ഇന്നലെ അടിയന്തിര യോഗം ചേർന്നിരുന്നു. ഇന്തോ-ടിബറ്റൻ അതിർത്തി രക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് തിരക്കു നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കിയിട്ടുള്ളത്.
കേദാർനാഥ് യാത്രയ്ക്കായി എത്തുന്ന തീർത്ഥാടകരുടെ ആരോഗ്യപ്രശ്നങ്ങൾ ഒരു വെല്ലുവിളിയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഹിമാലയൻ മേഖലയിലെത്തുംമുന്നേ ശ്വാസകോശ-ഹൃദയ സംബന്ധമായ ആരോഗ്യം വിശദമായി പരിശോധിക്കണമെന്ന് ജില്ലാഭരണകൂടം ആവർത്തിച്ചിട്ടുണ്ട്. 28 സഞ്ചാരികൾ വിവിധ കാരണങ്ങളാൽ ഇതുവരെ മരണപ്പെട്ടതായും ഭരണകൂടം അറയിച്ചിട്ടുണ്ട്. കൊറോണ രൂക്ഷത അവസാനിച്ചതോടെ ജനലക്ഷങ്ങൾ സംസ്ഥാനത്തേക്ക് എത്തുമ്പോൾ തിരക്ക് ക്രമീകരിക്കാൻ വലിയ തയ്യാറെടുപ്പാണ് ഒരോ മേഖലയിലും ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രധാനമായും കേദാർനാഥ് താഴ് വരയിലേക്കും ക്ഷേത്രത്തിലേയ്ക്കും എത്തുന്ന ഭക്തജനങ്ങളെ നിയന്ത്രിക്കുന്നത് ഐടിബിപി സേനാംഗങ്ങളാണ്. നിശ്ചിത സമയത്ത് നിശ്ചിത എണ്ണം ഭക്തരെ മാത്രം എന്ന കണക്കിലാണ് പ്രവേശനമെന്നും ഐടിബിപി അറിയിച്ചത്. നിലവിൽ ഒരു ദിവസം 20,000 പേർക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. സോൻപ്രയാഗ്, ഉഖിമഠ്, കേദാർനാഥ് മേഖലയിലാണ് തിരക്ക് അനുഭവപ്പെടുന്നത്. ഈ മാസം 6-ാം തിയതി ക്ഷേത്രം തുറന്ന ശേഷം ഇതുവരെ 1,30,000 പേർ സന്ദർശനം പൂർത്തിയാ ക്കികഴിഞ്ഞു.
ഹിമാലയൻ മലനിരകളിൽ എത്തുന്നവർക്കായി പരമാവധി ആരോഗ്യരക്ഷാ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഓക്സിജൻ സിലിണ്ടറുകൾ, കോൺസൻട്രേറ്ററുകൾ എന്നിവയ്ക്കൊപ്പം മികച്ച സംഘം ആരോഗ്യപ്രവർത്തകരെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി എത്തിച്ചിട്ടുള്ളത്.
Comments