ദുബായ്: ഇന്ത്യ-യു.എ.ഇ. സംയുക്ത വ്യാപാരകരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കുറയ്ക്കാനൊരുങ്ങി യു.എ.ഇ. ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് കസ്റ്റംസ് നിരക്കിൽ 90 ശതമാനം വരെയാണ് ഇളവേർപ്പെടുത്തുക. കരാറിന്റെ ഭാഗമായി യു.എ.ഇ.യിൽനിന്നുള്ള ഉന്നത പ്രതിനിധിസംഘം ഇന്ത്യയിൽ സന്ദർശനം നടത്തിവരികയാണ്.
എണ്ണയിതര വ്യവസായമേഖലയുടെ ഇടപാട് 4500 കോടി ദിർഹമെന്നതിൽനിന്ന് അടുത്ത അഞ്ചുവർഷംകൊണ്ട് 10,000 കോടി ദിർഹമെന്ന നിലയിലേക്ക് ഉയർത്താനുള്ള ലക്ഷ്യത്തോടെയാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നതെന്ന് യു.എ.ഇ. ധനമന്ത്രി അബ്ദുല്ല ബിൻ തൗക് അൽ മാരി അറിയിച്ചു . യു.എ.ഇ.യുടെ അടുത്ത 50 വർഷ വികസന അജൻഡയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. ഇന്ത്യ-യു.എ.ഇ. വാണിജ്യ വ്യാപാര രംഗങ്ങളിലെ വികസനം യു.എ.ഇ. ആഭ്യന്തര ഉത്പാദന വളർച്ചയിൽ 1.7 ശതമാനം നേട്ടമുണ്ടാക്കുന്നതാണ്. 2030-ഓടെ യു.എ.ഇ.യുടെ കയറ്റുമതി 1.5 ശതമാനവും ഇറക്കുമതി 3.8 ശതമാനവും വർധിപ്പിക്കും.
ഒന്നരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങളും ഇക്കാലയളവിൽ ഒരുക്കും. വ്യോമയാനം, പരിസ്ഥിതി, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്, നിക്ഷേപം, നിർമാണം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലയിൽ കൂടുതൽ സാധ്യതകളാണ് ഒരുങ്ങുക. ഡിജിറ്റൽ മേഖലയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കപ്പെടും. ഇരുരാജ്യങ്ങളിലെയും സ്വകാര്യമേഖലയിലെ ഇടത്തരം ബിസിനസ് രംഗങ്ങളിൽ കരാറിന്റെ ഗുണഫലങ്ങൾ ലഭിക്കും. സംയുക്ത വ്യാപാര വാണിജ്യ വ്യവസായ നിക്ഷേപരംഗങ്ങളിലെ സാധ്യതകൾ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന സംഘം പരിശോധിക്കും.
Comments