തിരുവനന്തപുരം: ഇടതുപക്ഷം ഹൃദയപക്ഷമല്ല മറിച്ച് ഹൃദയമില്ലാത്തവരുടെ പക്ഷമാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ. മഹാമാരിയുടെയും പ്രളയത്തിന്റെയും ആഘാതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ജനങ്ങളെ വീടുകളിൽ നിന്നും ഇറക്കി വിട്ട് നേതാക്കളുടെ പോക്കറ്റ് വികസിപ്പിക്കുന്ന വികസനമാണ് ഇടതുപക്ഷം നടപ്പാക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിനെ വിമർശിക്കാനാണ് ഇന്ധനത്തിന്റെ വില കുറയ്ക്കാൻ സർക്കാർ തയ്യാറാകാത്തതെന്നും മുരളീധരൻ വിമർശിച്ചു.
ജനങ്ങൾ ഒന്നിച്ച് എതിർക്കുന്ന പദ്ധതിയെയാണ് വികസനമായി ഇടതുപക്ഷം പറയുന്നത്. കെ.എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും സർക്കാരിന് കഴിയുന്നില്ല. എന്നിട്ടാണ് വായ്പയെടുത്ത് കെ. റെയിൽ നടപ്പാക്കാൻ പോകുന്നത്.ഭാവി കേരളത്തെ സംബസിച്ചടത്തോളം നിർണായകമായ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫും എൽഡിഎഫും തമ്മിൽ നടത്തുന്നത് സൗഹൃദ മത്സരമാണ്. ഇക്കാരണത്താലാണ് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം കെ.വി തോമസിനെ പാർട്ടിയിൽ നിന്നും പുറത്താക്കതെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ് നിയന്ത്രണമുള്ളിടത്തും അഫ്ഗാനിസ്ഥാനിലും കേൾക്കുന്ന ശബ്ദമാണ് ഇപ്പോൾ കേരളത്തിൽ കേൾക്കുന്നത്.വിദ്യാർത്ഥിനിയെ വേദിയിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ നേതാക്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്.ബാലാവകാശ കമ്മിഷനും വനിതാ കമീഷനും ഇക്കാര്യത്തിൽ പ്രതികരിക്കാൻ നാലു ദിവസം കഴിയേണ്ടിവന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ നീതി പലതരത്തിലാണ്.
പി.സി ജോർജിനോട് കാണിക്കുന്ന നീതി മുസ്ലിയാർക്കെന്താണ് ബാധകമല്ലാതായത്. വിദ്യാർത്ഥിനിയെ അപമാനിച്ചതിൽ ശബ്ദം ഉയർത്താൻ സാംസ്കാരിക നായകൻമാർ മിണ്ടാട്ടമില്ല.ഭരണപക്ഷത്തിന്റെ ബി. ടീമായി പ്രതിപക്ഷം മാറി. കേരളത്തിലെ യഥാർഥ പ്രതിപക്ഷം എൻ.ഡി.എയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് രേഖപ്പെടുത്തി ജനങ്ങൾ തെറ്റ് തിരുത്തൽ നടത്തുമെന്നും മുരളീധരൻ പ്രതികരിച്ചു.
Comments