തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർക്കെതിരെ ആരോഗ്യമന്ത്രി വീണ ജോർജ്ജ് എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകി. ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണ്. സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എം.എൽ.എമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും പരാതിയിൽ പറയുന്നു. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും കഴിഞ്ഞ ദിവസം ചിറ്റയം പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി മുന്നണി നേതൃത്വത്തിന് പരാതി നൽകിയത്.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കറുടെ പ്രധാന ആരോപണം. സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിയ്ക്കാത്തിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിയ്ക്കെതിരെ രംഗത്തെത്തിയത്. പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. താൻ അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് അറിയിച്ചത് തലേദിവസം രാത്രിയാണ്, ഇത്തരത്തിൽ അവഗണിക്കപ്പെട്ടതിനാലാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോർജ്ജ് ഒരു കാര്യത്തിലും കൂടിയാലോചന നടത്തുന്നില്ല. അടൂർ മണ്ഡലത്തിൽ ആരോഗ്യ മന്ത്രി പങ്കെടുക്കുന്ന യാതൊരു പരിപാടിയും എംഎൽഎയായ തന്നെ വിളിച്ച് അറിയിക്കാറില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പോലും ഈ വിധത്തിൽ അവഗണിക്കപ്പെട്ടിട്ടില്ല. പരാതികൾ ജില്ലാ നേതൃത്വത്തോട് പറഞ്ഞിട്ട് യാതൊരു ഫലവും കാണാത്തതിനാലാണ് ഇപ്പോൾ തുറന്ന് പറയേണ്ടി വന്നതെന്നും ചിറ്റയം ഗോപകുമാർ ആരോപിച്ചു.
Comments