ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും പോലീസ് ഉദ്യോഗസ്ഥനുമായ റെനീസിനെതിരെ റിമാൻഡ് റിപ്പോർട്ട്. റെനീസിന്റെ പീഡനമാണ് നജ്ലയുടേയും കുഞ്ഞുങ്ങളുടേയും മരണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിരന്തരമായി പീഡിപ്പിച്ചിരുന്നു. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പൾസർ ബൈക്കുമാണ് റെനീസിന് നജ്ലയുടെ വീട്ടുകാർ സ്ത്രീധനമായി കൊടുത്തത്. എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.
പലപ്പോഴും വീട്ടിലേക്കും തിരിച്ചയച്ചു. ഇതോടെ നജ്ലയുടെ വീട്ടുകാർ 20 ലക്ഷം രൂപ കൂടി റെനീസിന് നൽകി. നജ്ലയെ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ റെനീസ് അനുവദിച്ചിരുന്നില്ല. റെനീസ് പുറത്ത് പോകുമ്പോഴെല്ലാം നജ്ലയെ മുറിയിൽ പൂട്ടിയിട്ടിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
പുറം ലോകവുമായി ബന്ധപ്പെടാൻ നജ്ലയെ റെനീസ് അനുവദിച്ചില്ല. പല സ്ത്രീകളുമായും ഇയാൾക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ബന്ധുവായ ഒരു സ്ത്രീയെ കല്യാണം കഴിക്കാൻ ഇയാൾ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പേരിൽ നജ്ലയിൽ റെനീസ് സമ്മർദ്ദം ചെലുത്തി. കടുത്ത ശാരീരിക മാനസിക പീഡനങ്ങളാണ് റെനീസിൽ നിന്നും നജ്ലയ്ക്ക് അനുഭവിക്കേണ്ടി വന്നതെന്നും, ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Comments