ന്യൂഡൽഹി: നിസാര ഹർജികളുമായി വരാതെ പോയി സ്കൂളും റോഡും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ കേരള സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. അപ്പർ ഡിവിഷൻ ക്ലാർക്കിന് സീനിയോറിറ്റി അനുവദിച്ച വിഷയം ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയായിരുന്നു വിമർശനം. ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരാണ് കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
താമരശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് എൻ.എസ്.സുബീറിന് സീനിയോറിറ്റി അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് സുപ്രീംകോടതിയിൽ എത്തിയത്. എൽഡി ക്ലാർക്കായി കയറിയ സുബീറിന്റെ സീനിയോറിറ്റി ശരിവച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതിയും ഇത് ശരിവച്ചു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ഹർജി പരിഗണിച്ച ഉടൻ തന്നെ സുപ്രീംകോടതി ഇതിനെതിരെ വിമർശനം ഉന്നയിച്ചു. സുപ്രീംകോടതി ഇടപെടേണ്ട വിഷയമാണോ ഇതെന്നായിരുന്നു ചോദ്യം. ഒരു യുഡി ക്ലാർക്കിന് സീനിയോരിറ്റി കിട്ടി. അതിനെതിരെ സംസ്ഥാന സർക്കാർ വന്നിരിക്കുന്നു. കുറച്ചു കൂടി നല്ല കാര്യങ്ങൾ ചെയ്തുകൂടേ എന്ന് കോടതി ചോദിച്ചു. നിസാര ഹർജികളുമായി വരാതെ സ്കൂളുകളും റോഡുകളും നിർമ്മിക്കൂ എന്നും കോടതി ചൂണ്ടിക്കാണിച്ചു. തങ്ങൾ നിയമക്കോടതി മാത്രമല്ല, നീതിന്യായക്കോടതി കൂടിയാണെന്ന് പറഞ്ഞ രണ്ടംഗ ബെഞ്ച് ഹർജി ഉടൻ തള്ളി.
Comments