കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെ തൊടാനാകാതെ കേരള പോലീസ്. താരത്തെ ഇതുവരെ പിടികൂടാൻ പോലീസ് സാധിച്ചിട്ടില്ല. യുവതി പീഡന പരാതി ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് വിജയ് ബാബു രാജ്യം വിട്ടത്. ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഇന്റർപോളിന്റേയും ദുബായ് പോലീസിന്റേയും സഹായത്തോടെ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പോലീസിന്റെ ആവശ്യപ്രകാരം ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാമെന്ന് സമ്മതിച്ചിരുന്നു. എന്നാൽ ഇതിൽ യുഎഇയിൽ നിന്നും ഇതുവരെ മറുപടി ലഭിക്കാത്തതാണ് കേരള പോലീസിന് തിരിച്ചടിയായിരിക്കുന്നത്.
റെഡ് കോർണർ നോട്ടീസ് പുറത്തിറക്കണമെങ്കിൽ വിജയ് ബാബുവിന്റെ അഡ്രസ്സ് കണ്ടെത്തേണ്ടതായുണ്ട്. മേൽവിലാസം ലഭിക്കാത്തത് കാരണം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും വൈകുകയാണ്. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്ന സാഹചര്യത്തിൽ വിജയ് ബാബുവിനെ യുഎഇ പോലീസിന് നാട്ടിലേക്ക് തിരിച്ച് അയക്കേണ്ടതായി വരും.
ഈ മാസം 18ന് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി പറയുന്നതിന് മുൻപ് നടപടികൾ പൂർത്തിയാക്കാനാണ് നീക്കം നടക്കുന്നത്. അതേസമയം വിജയ് ബാബുവിന് എതിരെയുളള കേസിൽ അന്വേഷണം പൂർത്തിയായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്തമാക്കി. കഴിഞ്ഞ മാസം 22നാണ് യുവതി പോലീസിൽ പരാതി നൽകുന്നത്.
Comments