പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നേതൃത്വത്തിന് പരാതി നൽകി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് പരാതി നൽകിയത്. ചിറ്റയം ഗോപകുമാറിനെതിരെ രാവിലെ വീണാ ജോർജും പരാതി നൽകിയിരുന്നു.
കൂടിയാലോചനകൾ നടത്താതെയാണ് ആരോഗ്യമന്ത്രി കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ചിറ്റയം ഗോപകുമാർ നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. എംഎൽഎമാരെയുൾപ്പെടെ ഏകോപിപ്പിക്കുന്നതിൽ പൂർണ പരാജയം ആണ് വീണാ ജോർജ് എന്നും, അത്യാവശ്യങ്ങൾക്ക് വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കർ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണാ ജോർജ് പരാതി നൽകിയത്.
ചിറ്റയം ഗോപകുമാറിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വീണാ ജോർജിന്റെ പരാതി. സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കേണ്ടത് ജില്ലാ ഭരണകൂടമാണ്. തന്റെ ഫോൺ കോൾ വിവരങ്ങൾ വേണമെങ്കിൽ പാർട്ടിയ്‌ക്ക് പരിശോധിക്കാമെന്നും വീണാ ജോർജ് വ്യക്തമാക്കുന്നുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ ചിറ്റയം ഗോപകുമാറിന് ക്ഷണം ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് വീണാ ജോർജിനെതിരെ ആരോപണവുമായി ചിറ്റയം ഗോപകുമാർ രംഗത്ത് എത്തിയത്. ആരോഗ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്നും വിട്ടു നിൽക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Comments