തിരുവനന്തപുരം: അഘോരി സന്യാസി പ്രമുഖൻ ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾ (മഹാകാൽ ബാബ) തിരുവനന്തപുരത്ത്. വെങ്ങാനൂർ ചാവടിനട പൗർണ്ണമിക്കാവ് ബാലഭദ്ര ദേവി ക്ഷേത്രത്തിൽ നടക്കുന്ന മഹാകാളിയാഗത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ ഒൻപത് ദിവസമായി തുടരുന്ന മഹാകാളിയാഗം ഇന്ന് മൂന്നാം ഘട്ടത്തിലേക്ക് കടക്കും.
ഹിമാലയത്തിൽ തപസ് അനുഷ്ഠിക്കുന്ന ശ്രീ ശ്രീ കൈലാസനാഥപുരി സ്വാമികൾക്ക് 87 വയസുണ്ട്. ഉത്തരാഖണ്ഡിലാണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ആദ്യമായാണ് ദക്ഷിണേന്ത്യയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനായി സ്വാമികൾ എത്തുന്നത്. നൂറോളം അഘോരി സന്യാസികളാണ് പൗർണമിക്കാവിലെ മഹാകാളിയാഗത്തിൽ കൈലാസനാഥപുരിയ്‌ക്കൊപ്പം പങ്കെടുത്തത്.
വെള്ളിയാഴ്ചയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. അഘോരി സന്യാസികളുടെ കുലപതിയായ മഹാകാൽ ബാബ എന്നാണ് ശ്രീശ്രീ കൈലാസനാഥപുരി സ്വാമികളെ അറിയപ്പെടുന്നത്. വേളി റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹത്തെ ക്ഷേത്ര ഭാരവാഹികൾ സ്വീകരിച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അടക്കം വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക സ്വീകരണം ഒരുക്കിയിരുന്നു. പ്രത്യേകം അലങ്കരിച്ച രഥത്തിലാണ് സ്വാമികളെ പൗർണമിക്കാവ് ക്ഷേത്രത്തിലെ യാഗവേദിയിലെത്തിച്ചത്.
Comments