ഉദയ്പൂർ: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് പ്രിയങ്ക വാദ്ര വരണമെന്ന് ആവശ്യം. രാജസ്ഥാനിലെ ഉദയ്പൂരിൽ പുരോഗമിക്കുന്ന പാർട്ടിയുടെ ചിന്തൻ ശിബിറിലാണ് ആവശ്യമുയർന്നത്. പാർട്ടി നേതാവ് ആചാര്യ പ്രമോദ് കൃഷ്ണനാണ് പ്രിയങ്കയുടെ പേര് നിർദേശിച്ചത്. ഏറ്റവുമധികം ജനപ്രീതി നേടിയ കോൺഗ്രസിന്റെ മുഖമെന്ന രീതിയിൽ പ്രിയങ്ക കോൺഗ്രസ് അദ്ധ്യക്ഷയാകണമെന്ന് ആചാര്യ പ്രമോദ് ചൂണ്ടിക്കാട്ടി.
‘രാഹുലിനെ വീണ്ടും അദ്ധ്യക്ഷ സ്ഥാനത്ത് കൊണ്ടുവരാനും അദ്ദേഹത്തെ സമ്മതിപ്പിക്കാനും കഴിഞ്ഞ രണ്ട് വർഷമായി പരിശ്രമിച്ചു. അദ്ദേഹം അതിന് തയ്യാറാകുന്നില്ലെങ്കിൽ അദ്ധ്യക്ഷ സ്ഥാനത്ത് പ്രിയങ്ക വാദ്ര വരണം.’ ചിന്തൻ ശിബിറിൽ ആചാര്യ പ്രമോദ് ആവശ്യപ്പെട്ടു. രാജ്യത്തെ കോടിക്കണക്കിനാളുകൾ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് രാഹുലിന് ആഗ്രഹിക്കുന്നുണ്ടെന്നും ആചാര്യ കൂട്ടിച്ചേർത്തു. സോണിയ ഗാന്ധിയുടെയും പ്രിയങ്കയുടേയും സാന്നിധ്യത്തിലാണ് ആവശ്യമുയർന്നത്. ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. പാർട്ടിയെ മുന്നിൽ നിന്നും നയിക്കാൻ കോൺഗ്രസിലെ യുവനേതാക്കൾ വരണമെന്നും രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ കൂടുതൽ ഉപയോഗിക്കണമെന്നും ആചാര്യ ചിന്തൻ ശിബിറിൽ ആവശ്യപ്പെട്ടിരുന്നു.
2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തോൽവി നേരിട്ടതോടെയാണ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുൽ പിൻമാറിയത്. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടായിരുന്നു പിൻമാറ്റം. ഇതോടെ ഇടക്കാല അദ്ധ്യക്ഷയായി സോണിയ ഗാന്ധിയെ നിശ്ചയിക്കുകയായിരുന്നു. രണ്ട് വർഷത്തിനിപ്പുറവും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് ആളില്ലാത്ത സാഹചര്യത്തിലൂടെയാണ് പാർട്ടി തുടർന്നുപോകുന്നത്.
Comments