കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ നടിയുടെ ബലാത്സംഗ പരാതി വ്യാജമെന്ന് വിജയ് ബാബുവിന്റെ അമ്മ മായ ബാബു. മകനെതിരായ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മായ ബാബു പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്ന് അമ്മ പരാതിയിൽ പറയുന്നു.
വിജയ് ബാബുവിനെതിരെയുള്ള പരാതിയ്‌ക്ക് പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണ്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാത്തതിനെ തുടർന്നാണ് നടി ഇത്തരത്തിൽ പരാതി നൽകിയത്. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും വിജയ് ബാബുവിന്റെ അമ്മ പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസം 22നാണ് യുവതി പോലീസിൽ പരാതി നൽകുന്നത്.
അതേസമയം കേസെടുത്തതിന് പിന്നാലെ യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പോലീസ്. ഇൻറർപോൾ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. ഈ മാസം 18ന് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നതിന് മുൻപ് നടപടികൾ പൂർത്തിയാക്കാനാണ് നീക്കം നടക്കുന്നത്.
Comments