തിരുവനന്തപുരം: നമ്പർ വൺ കേരളത്തിൽ മാറ്റൊരു സ്ഥാപനംകൂടി അടച്ചുപൂട്ടൽ ഭീതിയിൽ. പൊതുമേഖലാ സ്ഥാപനമായ നെയ്യാറ്റിൻകര കെൽപാമിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് ആറുമാസം പിന്നിട്ടു. ഫെബ്രുവരിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച സ്ഥാപനത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ജീവനക്കാർ.
നെയ്യാറ്റിൻകര താലൂക്കിലെ കൊറ്റാമത്തിലാണ് കെൽപാം പ്രവർത്തിക്കുന്നത്. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് ലക്ഷങ്ങൾ മുടക്കി നവീകരണം നടത്താൻ ശ്രമം നടത്തിയിരുന്നു. 3 സ്ഥിരം ജീവനക്കാരും 25 താൽക്കാലിക ജീവനക്കാരുമുള്ള സ്ഥാപനം അടച്ചുപൂട്ടി മൂന്ന് മാസം പിന്നിടുമ്പോഴും സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
പാം കോള എന്ന ബ്രാൻഡിൽ കേരളത്തിലാകമാനം വിതരണത്തിനെത്തിച്ചിരുന്ന കോള പിൽക്കാലത്ത് നിർമ്മാണം നിർത്തുകയും തുടർന്ന് 6 പുതിയ ഫ്ളേവറുകളിൽ പ്ളാസ്റ്റിക്ക് കുപ്പിയിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതും പരാജയം ആയതോടെ കമ്പനിയെ ആശ്രയിച്ച് ജീവിക്കുന്നവർ ശമ്പളവും ജോലിയുമില്ലാത്ത അവസ്ഥയിലായി.
പ്ളാസ്റ്റിക് കുപ്പി നിർമ്മിക്കുന്നതിനായി ലക്ഷങ്ങൾ വിലയുളള മെഷീൻ സ്ഥാപനത്തിൽ എത്തിച്ചിരുന്നു. 2014 ൽ സ്ഥാപനത്തിനായി വാങ്ങിയ കാറും പ്രവർത്തനരഹിതമാണ്. പിണറായി സർക്കാരിന്റെ ഭരണ പരാജയത്തിന്റെ ബലിയാടായി മാറുകയാണ് ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ.
Comments