തിരുവനന്തപുരം: പ്രവാസി വ്യവസായി ഹാരിസിന്റെ മരണം കൊലപാതകമെന്ന് കുടുംബം. കൊലയ്ക്ക് പിന്നിൽ പാരമ്പര്യ വൈദ്യനെ കൊന്നകേസിലെ പ്രതി ഷൈബിൻ അഷ്റഫ് ആണെന്ന് കുടുംബം ആരോപിക്കുന്നു. മുമ്പും ഹാരിസിനെ കൊല്ലാൻ ഷൈബിൻ ക്വട്ടേഷൻ നല്കിയിരുന്നെന്നും അമ്മ സാറാബി അറിയിച്ചു. ഹാരിസിന്റെ ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. രണ്ട് വർഷം മുൻപാണ് ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിനെ അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ ഒരു യുവതിയും മുറിയിൽ മരണപ്പെട്ടിരുന്നു. ഹാരിസ് കൈ ഞരമ്പ് മുറിച്ചും കൂടെയുണ്ടായിരുന്ന യുവതി ശ്വാസം മുട്ടിയും മരിച്ചു എന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്.
ആത്മഹത്യ ചെയ്യേണ്ടതായ വിഷയങ്ങളൊന്നുമില്ലെന്നും ഹാരിസ് അങ്ങനെ ചെയ്യില്ലെന്നും വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ അബുദാബി പോലീസ് കേസ് ആത്മഹത്യയായി എഴുതിത്തള്ളി. ഇപ്പോൾ ഷൈബിന്റെ ലാപ്ടോപ്പിലേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്തകളിലും ശബ്ദ സന്ദേശങ്ങളിലും ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നുമാണ് നാട്ടുകാരുടെയും വീട്ടുകാരുടെയും ആവശ്യം.
Comments