ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ അറസ്റ്റിൽ. മനീഷ് ലാക്കറെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അപകടത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ഇതോടെ സംഭവത്തിൽ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുണ്ട്കയിലാണ് തീപിടുത്തമുണ്ടായത്. 27 പേർ തീപിടുത്തത്തിൽ വെന്തു മരിച്ചിരുന്നു. ഏഴ് പേരുടെ മൃതദേഹം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്താനാണ് തീരുമാനം. അതേസമയം മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന. സംഭവത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകുന്നേരം 4.30ഓടെയാണ് നാലുനില ഓഫീസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
അപകടസമയത്ത് ഏകദേശം 200ഓളം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ആവശ്യമായ അനുമതികളും ഫയർ എൻഒസിയും ഇല്ലാതെയാണ് കെട്ടിടം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. കെട്ടിടത്തിന് പുറത്തേക്ക് കടക്കാൻ ഒറ്റ വഴി മാത്രമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ കപ്പാസിറ്റിക്ക് പുറമേ ധാരാളം വസ്തുക്കൾ കുത്തിനിറച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
Comments