നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാൽ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേയ്ക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പാരമർശം.
നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് ആ പെൺകുട്ടി പറയുന്നത്. അയാൾ മോശമാണെങ്കിൽ എന്തിന് വീണ്ടും അയാളുടെ അടുത്തേയ്ക്ക് പോയി. ഒരു ദുരനുഭവം ഉണ്ടായാൽ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ല. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തിൽ വന്ന് പീഡിപ്പിച്ചുവെന്ന് മറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ആർക്കെതിരെയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കിൽ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലും താരം പ്രതികരിച്ചു. പൂർണ്ണമായും അതിജീവതയ്ക്കൊപ്പമാണെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നതിൽ സംശയമില്ല. ജോലി ചെയ്യാൻ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും പ്രതികളെ വെറുതെ വിട്ടാൽ ഈശ്വരൻ പോലും മാപ്പ് കൊടുക്കില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
Comments