കൊല്ലം: കനത്ത മഴയിൽ ജില്ലയുടെ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം.
നിരവധി വീടുകൾ തകർന്നു. തലവൂർ, കൊട്ടാരക്കര മേഖലകളിൽ മരങ്ങൾ കടപുഴകി റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ചൊവ്വാഴ്ച്ചവരെ വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിച്ചതോടെ കൊല്ലം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ജില്ലയുടെ കിഴക്കൻ മേഖലയിൽ വീശിയടിച്ച കനത്ത കാറ്റിൽ മരങ്ങൾ പലയിടത്തും കടപുഴകി വീണാണ് നാശ നഷ്ടം ഉണ്ടായത്. നാല് വീടുകൾ ഭാഗീകമായി തകർന്നു. കൊല്ലം താലൂക്കിൽ ഒരു വീടും, പത്തനാപുരം താലൂക്കിൽ ഒരു വീടും തകർന്നു. പെരിനാട് ചെമ്മക്കാട് മരം വീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു, നിലവിലെ സാഹചര്യം കണക്കിലെടുത്ത് താലൂക്ക് ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് കൺട്രോൽ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മത്സ്യ ബന്ധനം പൂർണമായും നിരോധിച്ച സാഹചര്യത്തിൽ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രീകരിച്ച് കോസ്റ്റൽ പൊലീസ് പ്രത്യേക പട്രോളിംഗ് ആരംഭിച്ചു. കടൽക്ഷോഭം മുന്നിൽ കണ്ട് അതാത് മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി നിർത്താനും ജില്ലാ ഭരണകൂടം വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. ജില്ലയിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അഫ്സാന പർവീൺ അറിയിച്ചു. മലയോര, ജലാശയ ടൂറിസം മേഖലകളുടെ പ്രവർത്തനം ചൊവ്വഴ്ച്ച വരെ നിർത്തി വെക്കാനാണ് നിർദ്ദേശം.
Comments