പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊലക്കേസിൽ പ്രതികളായ 25പേർക്ക് ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ 25 പ്രതികളും കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സഹോദരങ്ങളും എപി സുന്നി പ്രവർത്തകരുമായ പള്ളത്ത് നൂറുദ്ദീൻ, കുഞ്ഞു ഹംസ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി.
സംഭവത്തിൽ അറസ്റ്റിലായ 25 പേരിൽ 21ഉം മുസ്ലീംലീഗ് കാരാണ്. 2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ആകെ 27 പ്രതികളാണ് ഉണ്ടായിരുന്നത്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ചോലാട്ടിൽ സിദ്ദീഖാണ് കേസിൽ ഒന്നാം പ്രതി. നാലാം പ്രതി ഹംസ വിചാരണ തുടങ്ങും മുൻപ് മരിച്ചു. പ്രതികളിൽ ഒരാൾക്ക് കൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ വിചാരണ ജുവനൈൽ കോടതിയിൽ തുടരുകയാണ്.
പള്ളിയിൽ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചത്. കുഞ്ഞുഹംസയും സഹോദരൻ നൂറുദ്ദീനും വീടിന് സമീപം വെച്ച് കൊല്ലപ്പെടുകയായിരുന്നു. 2013 നവംബർ 20ന് രാത്രി ഒൻപത് മണിയോടെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുന്നത്.
Comments