ലക്നൗ: ക്ഷേത്രവിഗ്രഹം കവർന്ന മോഷ്ടാക്കൾ ഗതികെട്ട് പൂജാരിയുടെ വീടിന് സമീപം വിഗ്രഹം ഉപേക്ഷിച്ചു കടന്നു. ദിവസങ്ങളോളം രാത്രി ഭഗവാൻ ഉറക്കിയില്ലെന്നും അതിഭീകരസ്വപ്നങ്ങൾ പതിവായതോടെ വിഗ്രഹം തിരികെ ഏൽപ്പിക്കുന്നതായാണ് മോഷ്
ടാക്കൾ പറയുന്നത്. വിഗ്രഹത്തിനൊപ്പമുള്ള ക്ഷമാപണക്കത്തിലാണ് വിഗ്രഹമോഷണ മുണ്ടാക്കിയ പൊല്ലാപ്പ് വിവരിക്കുന്നത്. പ്രധാന പൂജാരിയുടെ വീടിനുസമീപത്ത് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് വിഗ്രഹങ്ങളും മോഷ്ടാക്കളുടെ ക്ഷമാപണ കത്തും ലഭിച്ചത്.
ചിത്രകൂടിലെ അതിപുരാതനമായ ബാലാജി ക്ഷേത്രത്തിലെ അഷ്ടധാതുവിൽ തീർത്ത 14 വിഗ്രഹങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.ചിത്രകൂടിലെ തരൗൻഹാ മേഖലയിലെ പുരാതന ബാലാജി ക്ഷേത്രത്തിലെ 16 അഷ്ടധാതു വിഗ്രങ്ങൾ കോടികൾ വിലമതിക്കുന്നതാണ്. പോലീസ് ഒരാഴ്ചയായി ശ്രമിച്ചിട്ടും കണ്ടെത്താനാകാത്ത വിഗ്രഹങ്ങളാണ് പൂജാരിയുടെ വീടിനടുത്തു നിന്നും അപ്രതീക്ഷിതമായി ലഭിച്ചത്.
വിഗ്രഹത്തിനൊപ്പം ലഭിച്ച കത്തിലാണ് മോഷ്ടാക്കൾ വിചിത്രമായ അനുഭവം വിവരിച്ച് ക്ഷമാപണം നടത്തിയിട്ടുള്ളത്. വിഗ്രഹം കൈവശം വന്നതിന് ശേഷം ഭഗവാൻ തങ്ങളെ ഉറക്കിയിട്ടില്ല. അതിഭീകരസ്വപ്നങ്ങളാണ് എല്ലാവരും കാണുന്നത്. ആറു ദിവസമായി ഉറങ്ങിയിട്ടില്ല. രാത്രിയും പകലും ഉറങ്ങാൻ ഭഗവാൻ സമ്മതിക്കുന്നില്ല. ദു:സ്വപ്നങ്ങൾ കണ്ട് ഞെട്ടുകയാണെന്നും കത്തിൽ പറയുന്നു.
വിഗ്രഹങ്ങൾ മോഷണം പോയ മെയ് 9ന് പ്രധാന പൂജാരി മഹന്ത് രാംബാലക് പോലീസിന് പരാതി നൽകിയിരുന്നു. പോലീസ് പ്രതികൾക്കായി വലവീശിയിരിക്കേയാണ് ഒരാഴ്ചയ്ക്കുള്ളിൽ വിഗ്രഹം ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്.
Comments