ന്യൂഡൽഹി: രാജ്യത്തെ പുരുഷന്മാർ മത്സ്യവും മാംസവും കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്ന് വ്യക്തമാക്കി സർവ്വേ ഫലം. ദേശീയ കുടുംബാരോഗ്യ സർവ്വേയിലാണ് നോൺ വെജ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പുരുഷന്മാരുമെന്ന് വ്യക്തമാക്കുന്നത്. മത്സ്യവും മാംസവും കഴിക്കുന്നവരുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ വർദ്ധനവുണ്ടെന്നും സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആറ് വർഷം നീണ്ട സർവ്വേയ്ക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2015-16 മുതൽ 2019-21 കാലയളവിലായിരുന്നു സർവ്വേ. 15 നും 49 നും ഇടയിൽ പ്രായമുള്ളവരിലാണ് സർവ്വേ നടത്തിയത്. 2015-16 വർഷത്തിൽ നടത്തിയ സർവ്വേയിൽ 21.6 ശതമാനം പേർ മത്സ്യമോ മാംസമോ കഴിച്ചിരുന്നില്ല. എന്നാൽ 2019-21 കാലയളവിൽ നടത്തിയ പഠനത്തിൽ ഇത് 16.6 ആയി താഴ്ന്നു. അഞ്ച് ശതമാനത്തിലധികം പേരുടെ കുറവാണ് സസ്യാഹാരം മാത്രം കഴിക്കുന്നവരിൽ സംഭവിച്ചിരിക്കുന്നത്. അതേസമയം സ്ത്രീകളുടെ കാര്യത്തിൽ കണക്കുകളിൽ വലിയ മാറ്റമില്ല. 2015-16 കാലയളവിൽ 29.9 ശതമാനം വെജിറ്റേറിയൻസ് ആയുള്ള സ്ത്രീകളാണ് ഉണ്ടായിരുന്നത്. 2019-21 കാലയളവിൽ ഇത് 29.49 ആയി മാറിയിട്ടുണ്ട്.
രാജ്യത്ത് ആകെ പുരുഷന്മാരിൽ 83.4 ശതമാനം പേരും നോൺവെജ് കഴിക്കാൻ താത്പര്യപ്പെടുന്നവരാണ്. എന്നാൽ സ്ത്രീകളിൽ 70 ശതമാനം പേരാണ് നോൺവെജ് കഴിക്കുന്നത്. ഒരു ആഴ്ചയിൽ നോൺ വെജ് കഴിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 57.3 ശതമാനം പേരും ആഴ്ചയിൽ ഒരിക്കൽ മത്സ്യമോ മാംസമോ കഴിക്കുന്നവരാണ്. എന്നാൽ 45 ശതമാനം സ്ത്രീകളാണ് ആഴ്ചയിൽ നോൺവെജ് കഴിക്കുന്നത്.
Comments