തിരുവനന്തപുരം : വിവിധ സംസ്ഥാന തൊഴിലാളികളെ ഒന്നിപ്പിച്ചുകൊണ്ട് സംഘടനയെ ശക്തിപ്പെടുത്താനൊരുങ്ങി സിഐടിയു. ബംഗാളിൽ നിന്ന് സിപിഎം തൊഴിലാളി സംഘടനകളിലെ പ്രാദേശിക നേതാക്കളെ കേരളത്തിൽ എത്തിച്ച് സിഐടിയുവിന്റെ ഭാഗമാക്കാനാണ് തീരുമാനം. കേരളത്തിൽ എത്തിച്ച് അസംഘടിതരായി നിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ശക്തിപ്പെടുത്താനാണ് നീക്കം.
കേരളത്തിൽ സ്ഥിരമായി ജോലി ചെയ്ത് വരുന്ന തൊഴിലാളികളെയാണ് സിഐടിയു ലക്ഷ്യമിടുന്നത്. സർക്കാരിന്റെ ക്ഷേമ പദ്ധതികളിലും മറ്റുമായി നിരവധി വിവിധ ഭാഷാ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പലർക്കും കേരളത്തിൽ വോട്ടവകാശം പോലുമുണ്ട്. ഈ സാഹചര്യത്തിൽ ഇവരെ സംഘടനാപരമായി ഉപയോഗിക്കാനാണ് ജനറൽ കൗൺസിലിന്റെ തീരുമാനം.
വിവിധ ഭാഷാ തൊഴിലാളികളെ ഏകോപിപ്പിച്ച് സിഐടിയുവിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ കണ്ണൂരിൽ നടത്തിയെങ്കിലും അത് വിജയിച്ചില്ല. ഭാഷ തന്നെയാണ് പ്രധാന പ്രശ്നം. ബംഗാളി, ഹിന്ദി ഭാഷകൾ അറിയുകയും തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുകയും ചെയ്യുന്നവരുണ്ടെങ്കിലേ സംഘടനയിലേക്ക് ഇവരെ എത്തിക്കാനാകൂവെന്നാണ് വിലയിരുത്തൽ.
സർക്കാർ ക്ഷേമ പദ്ധതികളുടെ അടിസ്ഥാനത്തിൽ ഇവരെ ഒന്നിപ്പിക്കാനാണ് നീക്കം. എറണാകുളത്ത് മാത്രം 1.1 ലക്ഷം തൊഴിലാളികളാണ് പദ്ധതിയുടെ ഭാഗമായിട്ടുളളത്.
തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലും അരലക്ഷത്തിന് മുകളിൽ ആളുകളുണ്ട്. അസംഘടിതമേഖലയിലും സിഐടിയുവിലൂടെ രാഷ്ട്രീയസ്വാധീനംകൂട്ടാൻ ജനറൽ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. സിഐടിയു അംഗങ്ങളെ പാർട്ടിക്കും സർക്കാരിനും പിന്തുണ നൽകുന്ന രാഷ്ട്രീയവിഭാഗമായി വളർത്തികൊണ്ട് വരികയാണ് ലക്ഷ്യം. ഇതിനായി ജൂൺ 18,19 തീയതികളിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
Comments