തിരുവന്തപുരം:കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ദിവസത്തിനകം ശമ്പളം നൽകിയേക്കുമെന്ന് വിവരം. ധനമന്ത്രി കെഎൻ ബാലഗോപാലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകൾ ശക്തമായ സമരമുറകളിലേക്ക് നീങ്ങാൻ തീരുമാനിച്ചതോടെയാണ് കെഎസ്ആർടിസി ശമ്പളവിതരണകാര്യത്തിൽ തീരുമാനമായത്.
ശമ്പളതുക മാനേജ്മെന്റ് തന്നെ കണ്ടെത്തട്ടെയെന്ന നിലപാടിലായിരുന്നു ഗതാഗതമന്ത്രി. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.കെഎസ്ആർടിസിക്ക് എത്ര രൂപ സമാഹരിക്കാൻ കഴിയും, ശമ്പളം നൽകാൻ ഇനി എത്ര രൂപ വേണം, വരും മാസത്തിലെ ശമ്പളത്തിന് എന്ത് ചെയ്യും തുടങ്ങിയ വിവരങ്ങൾ ധന വകുപ്പ് ശേഖരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. കെഎസ്ആർടിസിയുടെ ശമ്പള പ്രതിസന്ധി ഇന്നത്തെ മന്ത്രിസഭായോഗത്തിലും ചർച്ചയായിയിരുന്നില്ല.
അതേസമയം ശമ്പളവിതരണം പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് സിഎൻജി ബസ്സ് വാങ്ങാൻ 455 കോടി രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. 700 ബസ്സ് വാങ്ങാനാണ് തുക അനുവദിച്ചത്. ഇതുവരെയും ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം കൊടുത്തിട്ടില്ല. എന്ന് കൊടുക്കുമെന്ന കാര്യത്തിൽ തീരുമാനം ഇനിയും ആയിട്ടുമില്ല. പകുതി ശമ്പളമെങ്കിലും കൊടുക്കാൻ കഴിയുമോ എന്ന ചർച്ച കെഎസ്ആർടിസിയിൽ നടക്കുന്നനിടെയാണ് സിഎൻജി ബസുകൾ വാങ്ങാൻ 455 കോടി രൂപയുടെ സർക്കാർ സഹായം നൽകുന്നത്.
Comments