തൃശ്ശൂർ: മലപ്പുറം ദാറുൽഹുദാ മതപഠന കേന്ദ്രത്തിലേക്കായി കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയതായി തൃശൂർ ചൈൽഡ് വെൽഫെയർ കമ്മറ്റി അറിയിച്ചു. ബീഹാറിൽ നിന്നും യുപിയിൽ നിന്നുമുള്ള 12 കുട്ടികളെ മലപ്പുറത്തെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനിടെ തൃശൂർ റെയിൽവേ ചൈൽഡ് ലൈൻ രക്ഷിച്ച് സിഡബ്ലൂസിക്ക് കൈമാറുകയായിരുന്നു.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് കുട്ടികൾ എത്തിയത്. രക്ഷിതാക്കളില്ലാതെയെത്തിയ കുട്ടികൾ റെയിൽവേ ചെെൽഡ് ഹെൽപ് ഡസ്കിന്റെ ശ്രദ്ധയിൽ പെട്ടു. 18 വയസ്സിൽ താഴെ പ്രായമുള്ള 16 കുട്ടികളാണ് സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയത്. ഗോരഖ്പൂർ-കൊച്ചുവേളി സൂപ്പർഫാസ്റ്റിൽ തിങ്കളാഴ്ച മൂന്നുമണിയോടെയാണ് ഇവർ എത്തിയത്.
ഇവരിൽ നാലുപേരെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു. 12 പേരെ തൃശൂർ ചൈൽഡ് ലൈനിന് കൈമാറി. കുട്ടിക്കടത്ത്, മതപരമായ വൈകാരിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾ ചുമത്താവുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി ചൈൽഡ് വെൽഫെയർ കമ്മറ്റി അറിയിച്ചു.
നേരത്തെയും ഇവിടേക്ക് കുട്ടികളെ കടത്തിക്കൊണ്ടുവന്നിരുന്നതായി ആരോപണമുണ്ട്. കൂടാതെ സ്ഥാപനത്തിനെതിരെ ഗുരുതരമായ പരാതിയാണ് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. മതപഠനത്തിനായി കൊണ്ടുവരുന്ന വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിനും മാനസിക ശാരീരീക പീഡനത്തിനും ഉപയോഗിക്കുന്നതായി ആരോപണമുന്നയിച്ച് പൂർവ്വ വിദ്യാർത്ഥി രംഗത്ത് എത്തിയിരുന്നു. സ്ഥാപനത്തിനെതിരെ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ച് അസ്കർ അലിയെന്ന പൂർവ്വവിദ്യാർത്ഥിയും രംഗത്ത് എത്തിയിരുന്നു.
Comments