വാഷിംഗ്ടൺ: ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ ഹാപ്പി എന്ന ആനയുടെ മോചനത്തിനായുള്ളയ മൃഗസ്നേഹികളുടെ വർഷങ്ങളായുള്ള പോരാട്ടം ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. 1977 മുതൽ ബ്രോങ്ക്സ് മൃഗശാലയിൽ ഏകാന്ത ജീവിതം നയിച്ചിരുന്ന ഹാപ്പിയെ മോചിപ്പിക്കാൻ ന്യൂയോർക്ക് കോടതി ഉത്തരവിട്ടു.
മൃഗശാലയിൽ നിന്ന് ആനയെ മോചിപ്പിക്കാൻ മൃഗസ്നേഹികൾ വർഷങ്ങളായി നടത്തുന്ന നിയമപോരാട്ടത്തിനാണ് ഇതോടെ പരിസമാപ്തിയായത്. 51 വയസുള്ള ഹാപ്പി എന്ന ആനയെ മോചിപ്പിക്കാൻ മൃഗസ്നേഹികളുടെ സംഘടന ഹേബിയസ് കോർപ്പസ് ഹർജി നൽകുകയായിരുന്നു. ന്യൂയോർക്കിലെ ഹേബിയസ് കോർപ്പസ് ഹർജിയിൽ വ്യക്തിയെ മനുഷ്യനെന്ന് പ്രത്യേകം പറയാത്തത് ആനയുടെ മോചനത്തിന് പ്രധാനകാരണമായി. ഫ്ളോറിഡ ആസ്ഥാനമായുള്ള നോൺ ഹ്യമൺ റൈറ്റ്സ് പ്രോജക്റ്റ് ആണ് ഹാപ്പിയെ നിയമ വിരുദ്ധമായി തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്.
മുൻപും വാർത്തകളിൽ ഇടം പിടിച്ച ആനയാണ് ഹാപ്പി എന്ന പിടിയാന. തായ്ലൻഡിൽ നിന്ന് അമേരിക്കയിലെത്തിയ ഈ സുന്ദരി കണ്ണാടി നോക്കി സ്വന്തം ശരീര സൗന്ദര്യം ആസ്വദിക്കുന്ന ലോകത്തെ ഒരേ ഒരു ആനയാണ്. വലിയ കണ്ണാടി നോക്കി പരിശീലിപ്പിച്ചാണ് തന്റെ സൗന്ദര്യത്തെക്കുറിച്ചും ശക്തിയെ കുറിച്ചും ഹാപ്പിയ്ക്ക് ബോധം ഉണ്ടാക്കികൊടുത്തത്.
എന്നാൽ ഹാപ്പിയ്ക്ക് കണ്ണാടി മാത്രം പോര ചങ്ങാതി കൂടി വേണമെന്നാണ് മൃഗസ്നേഹികൾ പറയുന്നത്. കാരണം 2006 മുതൽ ഹാപ്പിയെ മൃഗശാലയിലെ ഒരേക്കർ സ്ഥലത്ത് വേലികെട്ടി മറ്റ് ആനകളിൽ നിന്ന് മാറ്റി നിർത്തിയാണ് വളർത്തുന്നത്. ഹാപ്പിയുടെ ഇണയായിരുന്ന ഗ്രമ്പി എന്ന കൊമ്പൻ മറ്റ് ആനകളുടെ ആക്രമണത്താൽ കൊല്ലപ്പെട്ടിരുന്നു. അതിന്റെ ദു:ഖത്തിൽ നിന്ന് മോചിതയായിരുന്നില്ല ഹാപ്പി. സാമി എന്ന പിന്നീട് വന്ന കൂട്ടുകാരനും വേർപിരിഞ്ഞതോടെ ആകെ തകർന്ന അവസ്ഥയിലായിരുന്നു ഹാപ്പി. മൃഗശാലയിൽ പാറ്റി എന്നൊരു കൊമ്പൻ ഉണ്ടെങ്കിലും ഹാപ്പിയേയും പാറ്റിയേയും വേലി കൊണ്ട് അകറ്റിയാണ് വളർത്തുന്നത്. ഇത് വലിയ ക്രൂരതയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
മനുഷ്യരെ പോലെ കുടുംബവ്യവസ്ഥയിൽ ജീവിക്കാനുള്ള അവകാശം മൃഗങ്ങൾക്കുമുണ്ടെന്ന് അവർ വാദിച്ചു. മൃഗങ്ങളെ വസ്തുവായി കാണാതെ അവകാശങ്ങൾക്ക് അർഹതയുള്ള ഒരു വ്യക്തിയായി കാണേണ്ട സമയമാണിതെന്ന് അവർ വാദിച്ചു. ഒടുവിൽ അവരുടെ നിയമപോരാട്ടം വിജയിച്ചു. ഹാപ്പി ഇനി ഹാപ്പിയായി പുറംലോകം കാണും. വളരെയധികം കാലം മൃഗശാലയിൽ ജീവിച്ചിരുന്നതിനാൽ പുറംലോകത്തെ ജീവിതം ഹാപ്പിയ്ക്ക് കഠിനമായിരിക്കും എന്ന് അധികൃതർ വാദിച്ചിരുന്നുവെങ്കിലും സ്വാതന്ത്ര്യം തന്നെ അമൃതം എന്ന സത്യത്തിൽ ഉറച്ച് കോടതി ഹാപ്പിയെ മോചിപ്പിക്കുകയായിരുന്നു.
Comments