തിരുവനന്തപുരം:സംസ്ഥാനത്ത് നാലാം ഭരണ പരിഷ്കാര കമ്മീഷന്റെ ഒൻപതാം റിപ്പോർട്ടിലെ ശുപാർശകൾ മന്ത്രിസഭായോഗം അംഗീകരിച്ചു.ഓഡിറ്റിന് ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താനും കെ എസ് ഇ ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരാനും തീരുമാനമുണ്ട്.
സോഷ്യൽ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച് വകുപ്പുകളിൽ ബോധവൽക്കരണം നടത്തും. ഓഡിറ്റർമാർക്ക് ആവശ്യമായ പരിശീലനവും നൽകും.കെടുകാര്യസ്ഥത മൂലം സർക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ തുടർ നടപടി സ്വീകരിക്കും. നഷ്ടം ഇവരിൽ നിന്ന് ഈടാക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലൻസിന് കൈമാറും.
പാർശ്വവൽകൃത/ ദുർബല ജനവിഭാഗങ്ങൾക്കിടയിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കും. സർക്കാർ മേഖലയിലെ പരിശീലന പരിപാടികളിൽ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച് ഒരു മൊഡ്യൂൾ ഉൾപ്പെടുത്തും. പരാതികൾ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി നിശ്ചയിക്കും. ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. പരാതി പരിഹാര സംവിധാനങ്ങളിൽ മൂന്നിൽ ഒന്ന് ജീവനക്കാരെങ്കിലും സ്ഥിരം ജീവനക്കാരെന്ന് ഉറപ്പു വരുത്തണം.
പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ അഭിരുചി, യോഗ്യത, പ്രതിബദ്ധത എന്നിവയുള്ള ജീവനക്കാരെ നിയമിക്കണം. സർക്കാർ കക്ഷിയായ കേസുകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഹിയറിങ്ങിന് ഹാജരാകുന്നത് ഉറപ്പാക്കണം.കെ എസ് ഇ ബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരും. ഇലക്ട്രിസിറ്റി ഓബുഡ്സ്മാന് നേരിട് പരാതികൾ സ്വീകരിക്കുന്നതിന് അധികാരം നൽകും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരും.
Comments