ഗുവാഹട്ടി: കനത്ത മഴമൂലമുണ്ടായ പ്രളയത്തിൽ വലഞ്ഞ് അസം. ഇതുവരെ 27 ജില്ലകളിലായി ആറ് ലക്ഷത്തിൽ അധികം ആളുകളെ പ്രളയം ബാധിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട് മരിച്ചവരുടെ എണ്ണം ഒൻപതായി. കരസേന, പാരാ മിലിട്ടറി സേന, എസ്ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കനത്ത മഴയിൽ അസമിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായി.
27 ജില്ലകളിലായി 248 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 48,000ത്തിൽ അധികം പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. ഹൊജായ്യും കച്ചാർ ജില്ലയേയുമാണ് പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒരു ലക്ഷത്തിൽ അധികം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. രണ്ടായിരത്തിൽ അധികം ആളുകൾ ജില്ലയിലെ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
മൺസൂണിന് മുന്നോടിയായുള്ള പ്രളയത്തെ തുടർന്നാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായത്. പ്രളയത്തിന് പിന്നാലെ പ്രദേശത്തെ ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തിൽ മുങ്ങിയ അസമിന് എല്ലാ സഹായവും കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത നാല് ദിവസങ്ങൾ കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ദിമാ ഹസാവോയിലേക്കുള്ള റോഡ്, റെയിൽ ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടു. ഞായറാഴ്ച മുതൽ ബരാക് താഴ്വരയിലേക്കും ത്രിപുര, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലേക്കുള്ള റോഡ്, റെയിൽ കണക്റ്റിവിറ്റിയും പ്രളയത്തിൽ വിച്ഛേദിക്കപ്പെട്ടിരുന്നു. ട്രെയിൻ സർവ്വീസുകളെല്ലാം പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.
Comments