കൊച്ചി: മാരക ലഹരി വസ്തുക്കളുമായി അദ്ധ്യാപകർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏറെ വിശ്വാസമുണ്ടായിരുന്നവർക്ക് മാത്രമാണ് സംഘം ലഹരി വിറ്റിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. അത്തരത്തിൽ വിശ്വസമുള്ള ഇൻഫോപാർക്കിലെ വിദ്യാർത്ഥികൾക്കും ടെക്കികൾ ഉൾപ്പെടെയുള്ള ജോലിക്കാർക്കുമാണ് ഇവർ ലഹരി നൽകിയിരുന്നത്. പോലീസന് വിവരം ലഭിക്കുമെന്ന ഭയത്താലാണ് വിശ്വാസമുള്ളവർക്ക് മാത്രം ഇവർ ലഹരി വിതരണം ചെയ്തത്.
ബംഗളൂരുവിൽ നിന്നുമാണ് ഇവർ രഹസ്യമായി ലഹരി എത്തിച്ചിരുന്നത്. ഇൻഫോപാർക്കിലെ മറ്റ് ജീവനക്കാർക്കോ സഹപ്രവർത്തകർക്കോ സംശയം തോന്നാത്ത വിധത്തിലായിരുന്നു ഇവരുടെ പെരുമാറ്റം. പണം നൽകിയിട്ട് മാത്രം കാര്യമില്ലെന്നും വിശ്വാസ്യത കൂടിയുണ്ടെങ്കിലെ ലഹരി വസ്തുക്കൾ കൈമാറുകയുള്ളൂ എന്നും പോലീസ് പറയുന്നു. ദിവസങ്ങളായി പോലീസിന്റെ നോട്ടപ്പുള്ളികളായിരുന്നു ഈ സംഘം.
പെരിന്തൽമണ്ണ സ്വദേശിയായ സനിൽ, കായിക അദ്ധ്യാപകരായ അമൃത, അഭിമന്യു എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. കഴിക്കാട്ട്മൂലയിലെ ഫ്ലാറ്റിൽ നിന്നും ഇന്നലെ വൈകുന്നേരമാണ് സംഘത്തെ പോലീസ് പിടികൂടുന്നത്. ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന് പോലീസ് കമ്മീഷ്ണർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഇവരെ പോലീസ് പിടികൂടുന്നത്. 20ഗ്രാം എംഡിഎംഎയും ഇവരുടെ ഫ്ലാറ്റിൽ നിന്നും പിടികൂടിയിട്ടുണ്ട്.
മുൻപ് പല ദിവസങ്ങളിലും ഇവരെ പിടികൂടാനായി പോലീസ് ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാലിവർ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടുകയായിരുന്നു. പ്രതികൾ സിം കാർഡുകളും ഫോണും മാറി മാറിയാണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറയുന്നു. അദ്ധ്യാപകരെ പിടികൂടിയതോടെ ഇൻഫോപാർക്ക് കേന്ദ്രീകരിച്ച് വലിയ രീതിയിൽ ലഹരി ഇടപാട് നടക്കുന്നുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഈ സഹാചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധന നടത്താനും സാദ്ധ്യതകളുണ്ട്.
Comments