ന്യൂഡൽഹി: കേരളമുൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഭീകരർ എത്താൻ സാധ്യതയെന്ന് ഇൻറലിജൻസ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് തീരദേശ മേഖലകളിൽ ഉൾപ്പടെ ജാഗ്രതാ നിർദ്ദേശം നൽകി. അൽസലാം എന്ന ഭീകര സംഘടനയിലെ ആറുപേർ എത്തിയേക്കാമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളം ഭീരർക്ക് സുരക്ഷിത താവളമാകുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് പുതിയ ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
മുഹമ്മദ് അലി എന്ന ഭീകരൻ നേതൃത്വം നൽകുന്ന അൽസലാം എന്ന സംഘടനയിലെ ആറംഗ സംഘം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെത്താനാണ് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. രണ്ട് ദിവസം മുൻപാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കൈമാറിയത്. ഈ സംഘടന തമിഴ്നാട്ടിലെ മധുരയിൽ അടക്കം രഹസ്യ താവളങ്ങളുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു.
മധുരയിലെ ചില മേഖലകൾ കേന്ദ്രീകരിച്ച് അൽസലാം എന്ന പേരിൽ ഭീകരപ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ മധുര കേന്ദ്രീകരിച്ച് നടന്നുവരുന്നതിനിടെയാണ് ആറംഗ സംഘം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം ലഭിക്കുന്നത്. കടൽ മാർഗ്ഗമോ അതിർത്തി പ്രദേശങ്ങൾ വഴിയോ കടക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനങ്ങളിലെ പോലീസിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തീരപ്രദേശങ്ങളിലും അതിർത്തി മേഖലകളിലും സുരക്ഷ ശക്തമാക്കാനാണ് നിർദ്ദേശം. സംശയാസ്പദമായ രീതിയിൽ ആരെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണമെന്ന് ജനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ മേഖലകളിലും പോലീസും സൈന്യവും സുരക്ഷ ശക്തമാക്കണം. ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികൾ എന്ന വ്യാജേനയും സംഘമെത്താമെന്ന മുന്നറിയിപ്പും ഇന്റലിജൻസ് നൽകുന്നു.
ഹൈന്ദവ സംഘടനയിൽപ്പെട്ടവരെ ഉൾപ്പെടെ ഭീകരർ ലക്ഷ്യം വെച്ചേക്കാമെന്ന മുന്നറിയിപ്പും കേന്ദ്ര ഇന്റലിജൻസ് നൽകുന്നു. ആറംഗ സംഘവുമായി ബന്ധപ്പെട്ട രണ്ട് പേർ നിലവിൽ ബംഗളൂരുവിലെ ജയിലിലാണെന്നാണ് വിവരം. ഇവരിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചത്. സംഘത്തിലുള്ളവരെ കുറിച്ച് തമിഴ്നാട് ക്യുബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം തന്നെ അതീവ ജാഗ്രത പുലർത്തണമെന്ന് കർശന നിർദ്ദേശം കേന്ദ്രസർക്കാരും ഇന്റലിജൻസ് വിഭാഗവും നൽകിയിട്ടുണ്ട്.
Comments