ബാരാമുള്ള:ജമ്മുകശ്മീരിൽ 5 ഭീകരരെ പോലീസ് പിടികൂടി. ബാരമുള്ളയിൽ വൈൻ ഷോപ്പിന് നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട നാലുപേരേയും അവർക്ക് സഹായം നൽകിയ ഒരാളേയുമാണ് പോലീസ് പിടികൂടിയത്. ലഷ്ക്കർ ബന്ധമുള്ളവരാണ് എല്ലാവരു മെന്ന് പോലീസ് അറിയിച്ചു. ഇവരിൽ നിന്ന് തോക്കുകളും ഗ്രനേഡുമടക്കം കണ്ടെത്തിയെന്നും പോലീസ് അറിയിച്ചു.
‘ബാരമുള്ള വൈൻ ഷോപ്പ് ആക്രമണവുമായി ബന്ധപ്പെട്ട അഞ്ചുപേരെ പിടികൂടാൻ സാധിച്ചു. ലഷ്ക്കർ ഇ ത്വായ്ബ ഭീകരരാണ് നാലുപേർ. ഇവരെ സഹായിച്ച ഒരാളെക്കൂടി പിടികൂടി യിട്ടുണ്ട്. ഇവരിൽ നിന്ന് 5 പിസ്റ്റളുകളും 23 ഗ്രനേഡുകളും സ്ഫോടന ങ്ങൾക്കുപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ബാരമുള്ള ഭാഗത്ത് പല സമയത്തായി നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ ഈ സംഘത്തിന് പങ്കുള്ളതായും തെളിഞ്ഞിട്ടുണ്ട്.’ കശ്മീർ പോലീസ് മേധാവി വിജയ്കുമാർ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രണ്ടു ഭീകരർ ബുർഖ ധരിച്ച് വൈൻ ഷോപ്പിന് നേരെ ഗ്രനേഡ് എറിഞ്ഞത്. ബാരമുള്ളയിലെ ദിവാൻ ബാഗിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രഞ്ജിത് സിംഗ് എന്ന വ്യക്തി കൊല്ലപ്പെട്ടു. ഗോവർദ്ധൻ സിംഗ്, രവികുമാർ, ഗോവിന്ദ് സിംഗ് എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
Comments