വാരാണസി: കാശീവിശ്വനാഥ ക്ഷേത്രത്തിന്റെ ഭാഗമെന്ന് കരുതുന്ന ഗ്യാൻവാപി മസ്ജിദിലെ പരിശോധനകളുടേയും സർവ്വേയുടേയും റിപ്പോർട്ട് മൂന്നംഗ കമ്മീഷൻ വാരാണസി കോടതിയിൽ സമർപ്പിച്ചു. സുപ്രീംകോടതി ഇന്ന് രാവിലെ കേസ് പരിഗണിക്കാനി രിക്കേയാണ് വാരാണസി കോടതിയിൽ വീഡിയോ ചിത്രീകരിച്ച തെളിവുകളടക്കം കമ്മീഷൻ സമ്മർപ്പിച്ചത്. ഇരുപതു പേജുകളുള്ള റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.
മുതിർന്ന അഭിഭാഷകരായ വിശാൽ സിംഗും അജയ് പ്രതാപ് സിംഗുമാണ് കോടതിയിൽ നേരിട്ടെത്തി റിപ്പോർട്ട് കൈമാറിയത്. മൂന്ന് ദിവസത്തെ സർവ്വേയുടെ വിശദ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇന്നലെ കോടതി മുമ്പ് നിയമിച്ചിരുന്ന അജയ് മിശ്ര ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ മിശ്ര വേണ്ടപോലെ കാര്യങ്ങൾ നീക്കിയില്ലെന്നതിനാലാണ് കോടതി പുതിയ കമ്മീഷനെ ചുമതല ഏൽപ്പിച്ചത്.
പുതുതായി നിയമിച്ച കമ്മീഷണർമാർ മൂന്ന് ദിവസത്തെ തെളിവെടുപ്പുകളും നിരീക്ഷ ണങ്ങളും ഫോട്ടോ- വീഡിയോ ചിത്രീകരണത്തിലൂടെയാണ് പൂർണ്ണമായും രേഖപ്പെടുത്തിയത്. ഇതിനൊപ്പം ഇരുവിഭാഗം വിശ്വാസികളുടേയും മുൻകാല അനുഭവങ്ങൾ, ആരാധനാലയം കേന്ദ്രീകരിച്ച് നിത്യേന നടന്നിരുന്ന ചടങ്ങുകൾ, പൂർവ്വികമായി നടന്നിരുന്ന മസ്ജിദിലേയും ക്ഷേത്രങ്ങളിലേയും ചടങ്ങുകൾ, പ്രാദേശികമായ സഹകരണം അടക്കം നിരവധി വിവരങ്ങൾ കമ്മീഷൻ ശേഖരിച്ചിട്ടുണ്ട്. സമർപ്പിച്ച റിപ്പോർട്ടുകൾ കോടതി ഗ്യാൻവാപി കേസിൽ സുപ്രധാന തെളിവുകളായിട്ടാണ് പരിഗണിക്കുക.
ക്ഷേത്രവുമായി ബന്ധപ്പെട്ടവയും ഒരു കാരണവശാലും ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമല്ലാത്തവയുമായ ശില്പങ്ങൾ, വിഗ്രഹങ്ങൾ, കൊത്തുപണികൾ ചെയ്ത തൂണുകൾ, അതിപുരാതനമായ ശിലകൾ എന്നിവ കണ്ടെത്തിയെന്നാണ് മുൻ കമ്മീഷണർ അജയ് മിശ്ര പറയുന്നത്. എന്നാൽ കോടതിയിൽ സമർപ്പിക്കേണ്ട രഹസ്യവിവരങ്ങൾ പരസ്യമാക്കിയെന്ന പേരിലാണ് അജയ് മിശ്രയെ ചുമതലയിൽ നിന്നും മാറ്റിയത്.
ഗ്യാൻവാപി കേസിൽ ഹൈന്ദവ വിശ്വാസികൾക്കായി അഭിഭാഷകനായ വിഷ്ണു ജയ്നാണ് ഹാജരായത്. സുപ്രീംകോടതി നിർദ്ദേശവും വന്ന ശേഷം അടുത്ത നടപടി ക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും ജയ്ൻ അറിയിച്ചു. മസ്ജിദ് കാശീവിശ്വനാഥ ക്ഷേത്രത്തിന്റെ മതിലുപൊളിച്ചാണ് പണിതതെന്നും ഇതിനിടയിലുള്ള വസുഖാനാ നിലവറയുടെ താഴെയുള്ള ചുവരുകൾ പൊളിച്ചുമാറ്റുന്നതുൾപ്പടെയുള്ള ആവശ്യവും കോടതിയിക്ക് മുമ്പാകെ നൽകിയിട്ടുണ്ടെന്നും വിഷ്ണു ജയ്ൻ അറിയിച്ചു.
Comments