ചെന്നൈ: തമിഴ്നാട്ടിൽ മോഷണക്കുറ്റം ആരോപിച്ച് സ്ത്രീയെ കസ്റ്റഡിയിൽ പീഡിപ്പിച്ചതായി റിപ്പോർട്ട്. തൂത്തുക്കുടി ജില്ലയിലെ മുത്തയ്യപുരത്താണ് സംഭവം. അയൽവീട്ടിൽ നിന്നും ആഭരണങ്ങൾ കവർച്ച ചെയ്തുവെന്ന പരാതിയിൻമേലാണ് 42-കാരിയായ സുമതിയെ കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ മുത്തുമുലൈ സബ് ഇൻസ്പെക്ടറെയും മൂന്ന് വനിത പോലീസുകാരെ സസ്പെൻഡ് ചെയ്തു.
മെയ് 4-നാണ് അഞ്ച് കിലോ ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടത്. വിവാഹം നടക്കുന്നതുമായി ബന്ധപ്പെട്ട് കല്യാണ പെൺകുട്ടിക്ക് വേണ്ടി വാങ്ങിവെച്ച സ്വർണാഭരണങ്ങളായിരുന്നു കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബനാഥൻ പ്രഭാകരൻ പോലീസിൽ പരാതി നൽകി. അയൽവീട്ടിലെ സുമതിയെ ആണ് സംശയിക്കുന്നതെന്നും ഇയാൾ മൊഴി നൽകി.
ഇതിന് പിന്നാലെ പോലീസ് ചോദ്യം ചെയ്യുന്നതിനായി സുമതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ കസ്റ്റഡിയിലിരിക്കെ പോലീസുകാരുടെ ക്രൂരമർദ്ദനത്തിന് സുമതി ഇരയായെന്നും തുടർന്ന് തൂത്തുക്കുടി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെന്നുമാണ് വിവരം. സംഭവത്തിന് പിന്നാലെ സുമതി എസ്പിക്ക് പരാതി നൽകുകയും കസ്റ്റഡിയിലെടുത്ത പോലീസുകാരെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
സുമതിക്കെതിരെ എഫ്ഐആർ എഴുതുകയോ ഔദ്യോഗികമായി പരാതി ലഭിക്കുകയോ ചെയ്യാതെയാണ് സുമതിയെ കസ്റ്റഡിയിലെടുത്തതെന്ന് തെളിഞ്ഞതോടെയാണ് പോലീസുകാർക്കെതിരെ നടപടിയെടുത്തത്.
Comments