ഗാന്ധിനഗർ: ഗുജറാത്തിലെ ആദ്യ ‘മനുഷ്യ ലൈബ്രറി’ ജുനഗഡിൽ തുറന്നു. ജീവനക്കാർക്കിടയിലെ ആശയവിനിമയം കൂടുതൽ ആരോഗ്യപരമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘ഹ്യൂമൺ ലൈബ്രറി’ എന്നറിയപ്പെടുന്ന വ്യത്യസ്തമായ സംരംഭം ആരംഭിച്ചത്.
ജില്ലയിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിലാണ് ഹ്യൂമൺ ലൈബ്രറിക്ക് തുടക്കമിട്ടത്. വകുപ്പ് ചുമതലയുള്ള ഡോ. രചിത് രാജിന്റെ നേതൃത്വത്തിൽ ലൈബ്രറിക്കായി പ്രത്യേക മുറിയും സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസിലെ ജീവനക്കാർക്ക് ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് പരസ്പരം സംസാരിക്കാനുള്ള സൗകര്യമാണ് മുറിയിൽ ഒരുക്കിയിരിക്കുന്നത്. മികച്ച രീതിയിലുള്ള ആശയവിനിമയത്തിലൂടെ ജീവനക്കാരുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
2000 കാലഘട്ടത്തിൽ ഡെൻമാർക്കിൽ നടപ്പിലാക്കിയ പദ്ധതിയാണിത്. ഇന്ത്യയിൽ തന്നെ നിരവധി സ്വകാര്യ കമ്പനികൾ ഹ്യൂമൺ ലൈബ്രറി നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഒരു സർക്കാർ സ്ഥാപനത്തിൽ ആദ്യമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് ഡോ. രചിത് രാജ് അറിയിച്ചു.
സ്മാർട്ട് ഫോൺ ഉപഭോഗം വർദ്ധിച്ച ഈ കാലത്ത് ആളുകൾ പരസ്പരം നേരിട്ട് ബന്ധപ്പെടുന്നത് കുറഞ്ഞുവരികയാണ്. മറ്റുള്ളവരുമായി മാനസികമായി അകലം പാലിച്ചാണ് ഓരോരുത്തരും ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹ്യുമൺ ലൈബ്രറി എന്ന കാഴ്ചപ്പാടിന്റെ പ്രസക്തി.
ജീവനക്കാർക്കിടയിലെ ആശയവിനിമയം ഫലപ്രദമാക്കാനും ജീവനക്കാരെ പരസ്പരം ബന്ധിപ്പിക്കാനും ഹ്യൂമൺ ലൈബ്രറി സഹായിക്കുന്നു. ഇവിടെ പുസ്തകങ്ങളല്ല വായിക്കുന്നത് മറിച്ച് മനസാണ്. നമ്മുടെ മുന്നിലിരിക്കുന്ന വ്യക്തിയുടെ മനസിനെ വായിച്ചെടുക്കു, കേൾക്കുക എന്നതാണ് ഹ്യൂമൺ ലൈബ്രറിയിൽ സംഭവിക്കുന്നത്. പരസ്പരം സംസാരിക്കാനുള്ള വിമുഖതയും ആശയവിനിമയത്തിലെ അപര്യാപ്തത മൂലമുണ്ടാകുന്ന പ്രതിസന്ധികളും മറികടക്കാൻ ഹ്യൂമൺ ലൈബ്രറി സഹായിക്കുമെന്നും അഡ്മിനിസ്ട്രേഷൻ ഓഫീസ് മേധാവി ഡോ. രചിത് രാജ് പങ്കുവെച്ചു.
Comments