ചെന്നൈ: മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള ഡിഎംകെയുടെ നീക്കത്തിന് തിരിച്ചടി . പ്രതിമ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. തിരുവണ്ണാമലൈയിലാണ് കരുണാനിധിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.
അണ്ണാമലൈ സ്വദേശി ജി കാർത്തിക് ആണ് ഹൈക്കോടതിയിൽ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പൊതുതാത്പര്യ ഹർജി നൽകിയത്. തിരുവണ്ണാമലൈയിലെ വേങ്ങിക്കൽ ഗ്രാമത്തിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പ്രദേശവാസിയായ രാജേന്ദ്രൻ എന്നയാൾ സ്വന്തം ഭൂമിയോട് ചേർന്നുള്ള സർക്കാർ ഭൂമി കയ്യേറിയതായി അദ്ദേഹത്തിന്റെ ഹർജിയിൽ പറയുന്നു. ഈ ഭാഗത്ത് നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമുണ്ടാക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇത് അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യമുണ്ട്.
മദ്രാസ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസുമാരായ എസ് എം സുബ്രമഹ്ണ്യൻ, ജെ സത്യ നാരായണ പ്രസാദ് എന്നിവരാണ് വിധി പറഞ്ഞത്. സംഭവത്തിൽ അന്വേഷണം നടത്തി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതിൽ സാവകാശം ആവശ്യപ്പെട്ട് കളക്ടർ കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments