കൊച്ചി : വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുൽ ജലീലാണ് ഇന്ന് രാവിലെയോടെ മരിച്ചത്. വിമാനമിറങ്ങിയ ശേഷം കാണാതായ ഇയാളെ മലപ്പുറം പെരിന്തൽമണ്ണക്കടുത്ത ആക്കപ്പറമ്പിൽ നിന്ന് മർദ്ദനമേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 15 നാണ് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് അബ്ദുൾ ജലീൽ നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്. ഭാര്യയും മക്കളും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടെങ്കിലും വരേണ്ടെന്നും പ്രവാസി സുഹൃത്തിനൊപ്പം എത്തിക്കോളാമെന്നും പറഞ്ഞു. രാത്രിയായിട്ടും വീട്ടിൽ എത്തിയില്ല. പത്ത് മണിയായപ്പോൾ ഫോണിൽ വിളിച്ച് നാളെ വരാമെന്ന് പറഞ്ഞുവെന്ന് കുടുംബം പറയുന്നു. 16 നും 17 നും ഇത് തന്നെ നടന്നു. 18 ാം തീയതി വിളിച്ചില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെ പോലീസിൽ പരാതി നൽകിയിരുന്നു.
നാലക്ക നമ്പറിൽ നിന്നാണ് കോളുകൾ വന്നത്. ഇപ്പോഴും സൗദി അറേബ്യയയിൽ തന്നെയാണെന്നാണ് ജലീൽ വീട്ടിൽ പറഞ്ഞത്. ഇടയ്ക്ക് വിളിച്ചപ്പോഴെല്ലാം നാളെ വരാമെന്നാണ് പറഞ്ഞത്. പോലീസിൽ പരാതി നൽകിയപ്പോൾ പിൻവലിക്കാനും ജലീൽ നിർദ്ദേശിച്ചു. എവിടെയാണെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് പറയാൻ അടുത്തിരിക്കുന്നയാൾ നിർദ്ദേശം നൽകിയതായും കേട്ടെന്ന് കുടുംബം പറഞ്ഞു.
തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് മർദ്ദനമേറ്റ നിലയിൽ കണ്ടെത്തിയത്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സ്വർണക്കടത്ത് സംഘമാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
Comments