തിരുവനന്തപുരം: കഴിഞ്ഞ ആറു വർഷത്തെ ഭരണ നേട്ടമായി പിണറായി വിജയൻ സർക്കാർ അവതരിപ്പിച്ച പദ്ധതികളുടെ യാഥാർത്ഥ്യം വെളിച്ചത്ത് കൊണ്ടുവന്ന് ബിജെപി നേതാവ് സന്ദീപ് വചസ്പതി. സർക്കാർ ഭരണ നേട്ടമായി ഉയർത്തികാണിക്കുന്ന ഭൂരിഭാഗം പദ്ധതികളും കേന്ദ്രസർക്കാർ പദ്ധതികളാണെന്ന സത്യമാണ് സന്ദീപ് വചസ്പതി ജനങ്ങൾക്കു മുമ്പിൽ തുറന്നു കാട്ടുന്നത്.
സംസ്ഥാന സർക്കാർ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിയ്‌ക്ക് വേണ്ട 2220 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള പണം കേന്ദ്രസർക്കാറാണ് അനുവദിക്കുന്നത്. 2019 ൽ കേന്ദ്രാനുമതി കിട്ടിയെങ്കിലും ഇതുവരെ ഭൂമിയേറ്റെടുക്കാനായില്ല. ഡിസംബറോടെ ഭൂമി ഏറ്റെടുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാൽ പദ്ധതി നടപ്പാക്കാനുള്ള തുകയുടെ പകുതിയും കേന്ദ്രം നൽകും. കേരളം ഏറ്റെടുക്കേണ്ടത് 1898 ഏക്കർ ഭൂമി. കേന്ദ്രാനുമതി ലഭിച്ചിട്ടും വ്യാവസായിക ഇടനാഴി പദ്ധതിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാറിന്റെ മെല്ലപ്പോക്ക് തുടരുകയാണ്.
സമ്പൂർണ്ണ വൈദ്യുതീകരണം എന്ന് സംസ്ഥാന സർക്കാരിന്റെ വാഗ്ദാനത്തിന്റെ സത്യാവസ്ഥയും അദ്ദേഹം തുറന്നു കാട്ടുന്നു. കേന്ദ്ര പദ്ധതിയായ ദീൻദയാൽ ഗ്രാമ ജ്യോതി യോജന പ്രകാരമാണ് രാജ്യത്ത് സമ്പൂർണ്ണ വൈദ്യുതീകരണം നടന്നു കൊണ്ടിരിക്കുന്നത്. ഈ സാമ്പത്തിക വർഷം മാത്രം 10,475 കോടി രൂപയാണ് കേന്ദ്രം ഇലക്ട്രിസിറ്റി ബോർഡിന് അനുവദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ ഫോൺ 20 ലക്ഷം കുടുംബങ്ങൾക്കെന്ന് സംസ്ഥാന സർക്കാരിന്റെ പ്രധാന വാഗ്ദാനമായിരുന്നു.സൗജന്യ ബ്രോഡ്ബാൻറ് സേവനം കിട്ടിയവരെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു.ഭരണ നേട്ടമായി ദുരിതാശ്വാസ നിധി അവതരിപ്പിക്കേണ്ട ഗതികേടിനെപ്പറ്റി ഒന്നും പറയാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
6 വർഷത്തെ നേട്ടമായി ഇന്നത്തെ പത്രങ്ങളിൽ അവതരിപ്പിച്ച 17 പദ്ധതികളിൽ ചിലതിന്റെ മാത്രം അവസ്ഥയാണിത്. കഴിഞ്ഞ 6 വർഷമായിട്ടും സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്‌കരിച്ച് നടപ്പാക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ല എന്ന് ഇതോടെ വ്യക്തമായി. ആകെ വെടിയും പുകയും മാത്രം എന്ന അവസ്ഥയിലാണ് പിണറായി സർക്കാരെന്ന് അദ്ദേഹം പറഞ്ഞു.
പി.ആർ കമ്പനികളുടെ തള്ളുകളും മാദ്ധ്യമ വാഴ്‌ത്തലുമല്ലാതെ കേരളത്തിന് ഗുണകരമാകുന്ന ഒരു പദ്ധതി പോലും ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല. സിപിഎം എതിർപ്പില്ലായിരുന്നു എങ്കിൽ എന്നേ നടക്കുമായിരുന്ന ഗെയിൽ പദ്ധതി നടപ്പാക്കിയതാണ് വലിയ നേട്ടമായി കൊട്ടിഘോഷിക്കുന്നത്. ബാക്കിയെല്ലാം പേരുമാറ്റി നടപ്പാക്കിയ കേന്ദ്ര പദ്ധതികളെന്ന് അദ്ദേഹം വിമർശിച്ചു. ഇനിയെങ്കിലും എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകളിലും ‘നരേന്ദ്രമോദി കേരളാ സർക്കാരിന്റെ ഐശ്വര്യം’ എന്ന് ബോർഡ് വെക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം പരിഹസിച്ചു.
Comments