മലപ്പുറം: ഓൺലൈൻ ക്ലാസിന്റെ മറവിൽ അദ്ധ്യാപകനെന്ന വ്യാജേന വിദ്യാർത്ഥിയോട് അശ്ലീല സംഭാഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി അബ്ദുൾ മനാഫാണ് പിടിയിലായത്. അദ്ധ്യാപകനെന്ന വ്യാജേന വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് സംഭാഷണം നടത്തിയെന്ന പരാതിയിൽ പ്രവാസിയായ യുവാവിനെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ വീട്ടിൽ ഫോണിൽ വിളിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് പഠനത്തിൽ പിന്നിൽ നിൽക്കുന്ന കുട്ടിക്ക് പ്രത്യേക ക്ലാസ് എടുക്കാനാണെന്ന് രക്ഷിതാവിനെ തെറ്റിദ്ധരിപ്പിച്ച ശേഷം കുട്ടിയോട് അടച്ചിട്ട മുറിയിൽ കയറാൻ ആവശ്യപ്പെട്ടു.
കുട്ടിയെ മുറിക്കുള്ളിൽ കയറ്റിയശേഷം പ്രതി കുട്ടിയോട് ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയതായി കുട്ടി മാതാവിനോട് പറഞ്ഞു. മാതാപിതാക്കൾ പിന്നീട് സ്കൂളുമായി ബന്ധപ്പെട്ടതോടെയാണ് സ്കൂളിലെ അദ്ധ്യാപകർ അത്തരത്തിൽ ക്ലാസ് എടുക്കുന്നില്ല എന്ന് മാതാപിതാക്കൾക്ക് വ്യക്തമായത്.
പിന്നാലെ സ്കൂൾ അധികൃതരും കുട്ടിയുടെ മാതാപിതാക്കളും ചങ്ങരംകുളം പോലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഇൻറർനെറ്റ് കോൾ വഴി വിദേശത്ത് നിന്നാണ് ഇയാൾ വിദ്യാർത്ഥികളെ വിളിക്കുന്നതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്യുകയായിരുന്നു.
വിദേശത്തായിരുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ പ്രതിയെ അവിടെ വെച്ച് തന്നെ പിടികൂടുകയായിരുന്നു.
Comments