കൊച്ചി: എറണാകുളം വെണ്ണലയിലെ മതവിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജ് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. എറണാകുളം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നീക്കം. തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കളളക്കേസെന്നുമായിരുന്നു പിസി ജോർജ് ആരോപിച്ചത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിനടിസ്ഥാനമെന്നും സാമൂഹിക സാഹചര്യത്തെ കുറിച്ച് പതിവ് ശൈലിയിൽ പറയുകയാണ് ചെയ്തതെന്നും പി.സി ജോർജ് വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് പ്രതികരിച്ചു. തിരുവനന്തപുരത്തെ സമാനമായ കേസിൽ ലഭിച്ച ജാമ്യം ഇല്ലാതാക്കാൻ വേണ്ടിയാണ് കേസെടുത്തതെന്നും ഷോൺ ജോർജ്ജ് ആരോപിച്ചു. 34 മിനിറ്റോളം വരുന്ന പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ കട്ട് ചെയ്താണ് പരാതി നൽകിയതെന്നും അതുകൊണ്ടാണ് ജാമ്യാപേക്ഷ സെഷൻസ് കോടതി നിരസിച്ചതെന്നും ഷോൺ ജോർജ്ജ് പറഞ്ഞു.
അതേസമയം പിസി ജോർജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പോലീസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. പി സി ജോർജ്ജിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പ്രസംഗം കാണാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദ്ദേശം.
Comments